വാഷിങ്ടന്‍: ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍, കോവിഡ്-19 രോഗത്തിനു അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ ചില രോഗികള്‍ക്കു രോഗം ഭേദമാകാനുള്ള ദൈര്‍ഘ്യം 15 ദിവസത്തില്‍നിന്ന് 11 ആയി റെംഡെസിവിര്‍ കുറച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അനുമതി.
ആദ്യമായാണു കോവിഡിനെതിരെ ഒരു മരുന്നിന് ഇത്തരത്തില്‍ ഗുണഫലങ്ങള്‍ പരിശോധനയില്‍ വ്യക്തമാകുന്നത്. തീര്‍ത്തും ശുഭസൂചകമായ അവസ്ഥയാണിതെന്ന് ട്രംപ് പറഞ്ഞു. മരുന്നു വികസിപ്പിച്ച ഗിലെയദ് സയന്‍സിന്റെ സിഇഒ ഡാനിയല്‍ ഒഡേയും ട്രംപിനൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്നു. രോഗികള്‍ക്കു മരുന്നു ലഭിക്കുന്നതിനു യാതൊരു തടസവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഡാനിയല്‍ പറഞ്ഞു. 1.5 മില്യൻ ഡോസ് ഗുളികകള്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിനെ റെംഡെസിവിര്‍ ഫലപ്രദമായി പ്രതിരോധിക്കുമെന്നതിന് തെളിവുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. യുഎസ് അധികൃതര്‍ അനുമതി നല്‍കിയതോടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കു മരുന്നു നല്കാന് കഴിയും. നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി ചില രോഗികള്‍ക്ക് ഇന്ജക്ഷന് നല്‍കുന്നുണ്ട്.
ആയിരം പേരെ ഉള്‍പ്പെടുത്തി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന കോവിഡ് രോഗികള്‍ക്കു മരുന്നു പെട്ടെന്ന് ആശ്വാസം നല്‍കുന്നതായി തെളിഞ്ഞുവെന്ന് യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യൽ ഡീസീസസ് അറിയിച്ചു. 31% വേഗത്തിലാണ് ചില രോഗികള്‍ രോഗമുക്തി നേടിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
പുറത്തുവന്ന ഫലം വ്യക്തമാക്കുന്നത് രോഗം ഭേദമാകുന്ന കാലയളവു കുറയ്ക്കുന്നതില്‍ റെംഡെസിവിറിന് വ്യക്തമായ പങ്കുണ്ടെന്നാണെന്ന് യുഎസിലെ സാംക്രമിക രോഗ വിദഗ്ധന്‍ ആന്തണി ഫൗചി അഭിപ്രായപ്പെട്ടിരുന്നു. ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോളയ്ക്കുള്ള മരുന്നായിട്ടാണ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക