തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അന്തര്‍ജില്ലായാത്രയ്ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി. യാത്രയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണം. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, രാത്രി സഞ്ചാരത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
സംസ്ഥാനത്തെ ഇളവുകള്‍
ഗ്രീന്‍ സോണില്‍ കടകമ്ബോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറു ദിവസവും അനുവദിക്കും. ഓറഞ്ചു സോണില്‍ നിലവിലുള്ള സ്ഥിതി തുടരണം.
ഗ്രീന്‍ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഓറഞ്ചു സോണുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.
ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്കു നിലവിലെ സ്ഥിതി തുടരാം.
ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍, അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്ക് മാത്രമാണ് ബാധകം.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാബ് സര്‍വീസ് അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.
ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അനുമതി നല്‍കും. പൊതുവാഹനം ഉപയോഗിക്കരുത്. കാറുകളില്‍ പോകാം.
ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റ് വേണ്ടതില്ല.
അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. ഇത് ഹോട്ട്സ്പോട്ടുകളില്‍ പൊതുനിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും.
65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണം.
വൈകീട്ട് 7.30 മുതല്‍ രാവിലെ 7 വരെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ഡ്രൈവറും രണ്ടുയാത്രക്കാരും മാത്രമേ പാടുള്ളൂ.
ടൂവീലറില്‍ പിന്‍സീറ്റ് യാത്രക്ക് അനുവാദമില്ല.
കൃഷി, വ്യവസായം എന്നിവയുടെ കാര്യത്തില്‍ നേരത്തെ പറഞ്ഞ ഇളവുകള്‍ തുടരും.
കേന്ദ്രം അനുവദിച്ച ഇളവുകള്‍ മിക്കതും സംസ്ഥാനത്തും ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക