കോവിഡ് ഹോട്ട്സ്പോട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടെ പേര് നല്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. ലക്നൗവിലെ 18 ഹോട്ട്സ്പോട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയത്. അതേസമയം കോവിഡ് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ് എന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ദ പ്രിന്റിനോട് പറഞ്ഞു.
അതേസമയം പോസിറ്റീവ് കേസുകളുള്ള മേഖലകളായത് കൊണ്ടാണ് പള്ളികളുടെ പേര് നല്‍കിയതെന്നും ഇതില്‍ വര്‍ഗീയതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ലക്നൗവില്‍ ഇതുവരെ 214 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ എട്ട് പുതിയ കേസുകള്‍ വന്നു. ലക്നൗവിലെ സദര്‍ ബസാറിലുള്ള ഹോട്ട്സ്പോട്ട് മേഖലകള്‍ മസ്ജിദ് അലി ജാനും സമീപപ്രദേശങ്ങളും എന്നാണ് അറിയപ്പെടുന്നത്. മുഹമ്മദീയ മസ്ജിദ്, കജൂര്വാലി മസ്ജിദ് എന്നിങ്ങനെയെല്ലാമാണ് കോവിഡ് ഹോട്ട്സ്പോട്ടുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
തബ്ലീഗി ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിച്ചത് എന്ന പ്രചാരണമാണ് യോഗി സര്‍ക്കാര്‍ നല്‍കുന്നത് എന്ന പരാതിയുണ്ട്. കോവിഡ് രോഗികളെ സാമുദായികാടിസ്ഥാനത്തില്‍ കാണരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിക്കുന്നതാണ് യോഗി സര്‍ക്കാരിന്റെ സമീപനമെന്നും ആരോപണമുണ്ട്. ഡല്‍ബി സര്‍ക്കാരിന്‍്റെ ഡെയ്ലി കോവിഡ് ബുള്ളറ്റിനുകളില്‍ നിന്ന് നിസാമുദ്ദീന്‍ മര്‍ക്കസിനെ പരാമര്‍ശിക്കണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് ആവശ്യപ്പെടുകയും തുടര്‍ന്ന് സര്‍ക്കാര്‍ പിന്നീടുള്ള ബുള്ളറ്റിനുകളില്‍ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക