സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡ് ഏറെക്കാലമായി നോട്ടമിട്ടിരിക്കുന്ന താരമാണ് പോൾ പോഗ്ബ. ഫ്രഞ്ച് മധ്യനിരതാരത്തെ സ്പെയിനിൽ എത്തിക്കുകയെന്നത് റയൽ പരിശീലകൻ സിദാന്റെ ഏറെക്കാലത്തെ ആഗ്രഹമാണ്. പോഗ്ബയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചോദിക്കുന്ന ഭീമൻ തുകയാണ് റയലിന് മുന്നിലുള്ള വിലങ്ങുതടി. എന്നാൽ എന്ത് തന്നെയായാലും അത്രയും വിലയ്ക്ക് പോഗ്ബയെ വാങ്ങില്ലെന്ന നിലപാടിൽ ഉച്ചച്ചുനിൽക്കുകയാണ് സിദാൻ.
നായകൻ സെർജിയോ റാമോസ്, കരിം ബെൻസിമ, ലൂക്കാ മോഡ്രിച്ച്, ഗാരത് ബെയ്ൽ, ടോണി ക്രൂസ് തുടങ്ങി മുപ്പത് പിന്നിട്ട ഒരു നിര താരങ്ങളാണ് റയലിലുള്ളത്. ഇവർക്ക് പകരക്കാരെ കണ്ടെത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് സിദാന് മുന്നിലുള്ളത്. പോഗ്ബയുടെ കഴിവിൽ വിശ്വാസം ഉണ്ടെങ്കിലും യുണൈറ്റഡ് പറയുന്ന വിലയ്ക്ക് പോഗ്ബയെ വാങ്ങാൻ സിദാൻ തയാറല്ല. 70 മില്യൺ യൂറോയ്ക്ക് പോഗ്ബയെ വാങ്ങാമെന്നാണ് റയലിന്റെ പക്ഷം.
2016ൽ യുവന്റസിൽ നിന്ന് പോഗ്ബ യുണൈറ്റഡിൽ എത്തുന്നത് അന്നത്തെ റെക്കോഡ് ട്രാൻസ്ഫർ തുകയായ 105 മില്യൺ യൂറോയ്ക്കാണ്. കോവിഡ് വ്യാപനത്തിനെ തുടർന്ന് ഫുട്ബോൾ ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗ് നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ്. ഈയൊരു അവസരത്തിൽ പോഗ്ബയെ ഒരു സാമ്പത്തിക ബാധ്യയായ് യുണൈറ്റഡ് കണ്ടേക്കും. ആ അവസരം മുതലെടുക്കാമെന്ന് സിദാനും കണക്കുകൂട്ടുന്നു.
2016-17 സീസണിൽ ഇഎഫ്എൽ കപ്പും യുവേഫ യൂറോപ്പ കപ്പും നേടിയ യുണൈറ്റഡ് ടീമിൽ പോഗ്ബ അംഗമായിരുന്നു. എന്നാൽ 2019–20 സീസണിൽ പരുക്കിന്റെ പിടിയിലായ പോഗ്ബ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. പോഗ്ബയ്ക്ക് പുറമെ ഫ്രഞ്ച് താരങ്ങളായ എമ്പാപ്പെ, കാന്റെ എന്നവരെയും സ്പെയിൻ തലസ്ഥാനത്തിലെത്തിക്കാനാണ് സിദാന്റെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക