വിദേശത്തുനിന്ന് രാജ്യത്തേക്ക് മടങ്ങുന്നവരെ പരിശോധിക്കാതെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു വിമാനത്തിൽ ഏകദേശം 200 പേരുണ്ടാകും. അതിൽ ഒന്നോ രണ്ടോ പേർക്ക് രോഗമുണ്ടെങ്കിൽ മറ്റു യാത്രക്കാരും പ്രശ്നത്തിലാകും. ഇതു രാജ്യത്താകെ രോഗവ്യാപനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളെ തിരിച്ചെത്തിക്കാൻ ചിട്ടയോടു കൂടിയ പദ്ധതിയാണ് കേരളം ആവിഷ്കരിച്ചത്. വിദേശത്തുനിന്ന് ആളുകളെ എത്തിക്കേണ്ടത് പ്രധാനമാണ്. ആളുകളെ കൊണ്ടുവരുന്പോൾ സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതു ശരിയല്ല. അത് അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ആളുകൾ വരുന്പോൾ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാൻ കഴിയില്ല. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടരുത്. പ്രത്യേക വിമാനങ്ങളിൽ തിരിച്ചെത്തിക്കുന്നവരെ ഏതു രാജ്യത്തുനിന്നാണോ യാത്ര തിരിക്കുന്നത്, അവിടെനിന്നു യാത്ര തിരിക്കും മുമ്പു തന്നെ പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാല്‍ വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്.
കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള് തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക