അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്ക് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ ചെക്കിന്റെ അക്കൗണ്ടിൽ, ചെക്കെഴുതിയ തുകയിലെ പണം ഉണ്ടായിരുന്നില്ലെന്ന ആരോപണം തെറ്റെന്ന് തെളിയിക്കുന്ന രേഖയുമായി ഡി.സി.സി പ്രസിഡണ്ട് എം. ലിജു.
കളക്ടർ നിരസിച്ച ചെക്കിലെ തുകയായ 10,60,200 രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് സിറിയൻ കാത്തലിക് ബാങ്ക് ആലപ്പുഴ ബ്രാഞ്ച് ഹെഡ് സാക്ഷ്യപ്പെടുത്തുന്ന കത്തിന്റെ പകർപ്പ് ലിജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വ്യാജപ്രചരണം നടത്തിയ ബീന സണ്ണി എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈൽ കൈകാര്യം ചെയ്യുന്നയാൾക്കെതിരെ പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പും ലിജു പ്രസിദ്ധീകരിച്ചു.
‘Beena sunny എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നും ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റിയെ അപകീർത്തി പെടുത്തുക എന്ന ഉദ്ദേശത്തോടെ, അതിഥി തൊഴിലാളികൾക്കായി ഡിസിസി തയ്യാറാക്കിയ ചെക്കിൽ രേഖപ്പെടുത്തിയിരുന്നു പത്തു ലക്ഷത്തി അറുപത്തിനായിരത്തി ഇരുനൂറു രൂപ ഡിസിസി അക്കൗണ്ടിൽ ചെക്ക് തയ്യാറാക്കിയ മെയ് 5 ആം തീയതി ഇല്ലായിരുന്നു എന്ന് പ്രചരിപ്പിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പലരും അത് ഷെയർ ചെയ്യുകയും ചെയ്തു
. ഇതിനെതിരെ ആലപ്പുഴ ജില്ല പോലീസ് സുപ്രേണ്ടിനു പരാതി നൽകി. കൂടാതെ ചെക്ക് ഡേറ്റിലും മുൻ ദിവസത്തിലും ഇപ്പോഴും ഡിസിസി യുടെ അക്കൗണ്ടിൽ ചെക് തുകയേക്കാൾ പണമുണ്ട് എന്ന് കാത്തലിക് സിറിയൻ ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് ചുവടെ ചേർക്കുന്നു. നിയമ നടപടികൾ തുടരും’ എന്ന വാചകങ്ങളോടെയാണ് ലിജു ഫേസ്ബുക്കിൽ രേഖകൾ പോസ്റ്റ് ചെയ്തത്.
0001-04047396-195001 എന്ന നമ്പറിലുള്ള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിൽ മെയ് 4 മുതൽ ഇന്നേവരെ, ചെക്കിലെ തുകയായ 10,60,200 രൂപ ഉണ്ടെന്ന് കാത്തലിക് സിറിയൻ ബാങ്ക് ആലപ്പുഴ ബ്രാഞ്ച് ഹെഡ്ഡ് സന്ധ്യ പി.എസ് സാക്ഷ്യപ്പെടുത്തുന്ന കത്താണ് ലിജു ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്.
ജില്ലാ സൂപ്രണ്ട് മുമ്പാകെ നൽകിയ പരാതിയിൽ ആരോപണമുന്നയിച്ച ബീന സണ്ണി, ഷെയർ ചെയ്ത ജിസ്സിൻ ജോയ്, പ്രമോദ് കടവിൽ പുഷ്കരൻ, പ്രിനു പ്രകാശ്, കെവിൻ അനിൽ എന്നിവരെയാണ് എതിർകക്ഷിയായി പരാമർശിച്ചിരിക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിച്ച ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമക്കെതിരെയും വ്യാജവാർത്ത സൃഷ്ടിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക