ഡല്ഹി: ഗോപാലപട്ടണത്തു സ്ഥിതിചെയ്യുന്ന എൽജി പോളിമേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നുണ്ടായ വിഷവാതകച്ചോർച്ചയിൽ എട്ടിലധികം പേർ മരിക്കുകയും 250 -ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. ഇവിടെ ചോർന്നിരിക്കുന്നത് സ്റ്റൈറീൻ എന്ന വിഷവാതകമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ഫാക്റ്ററിയിൽ നിന്ന് ഈ വിഷവാതകം ചോർന്നതും, സമീപ പ്രദേശത്തുള്ളവരെ അത് ബാധിച്ചതും. ഗാഢനിദ്രയിലായിരുന്ന പലരും ശ്വാസം മുട്ടലോടെ പിടഞ്ഞെണീക്കുകയായിരുന്നു. അസ്വസ്ഥത സഹിയാതെ പലരും പുറത്തേക്കിറങ്ങി ഓടി. അങ്ങനെ ഓടിയവരിൽ പലരും റോഡരികിൽ തന്നെ മരിച്ചു വീണു.
അസ്വസ്ഥത അനുഭവപ്പെട്ടവരെ കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ എത്തിയവർക്ക് ഓക്സിജൻ നൽകി അവരെ പരിചരിച്ചു വരുന്നു. പ്രദേശത്തുനിന്ന് 3000 പേരെ ഒഴിപ്പിച്ചു.
വളരെ എളുപ്പത്തിൽ ബാഷ്പീകരിച്ചു പോകുന്ന ഒരു ദ്രാവകമാണ് സ്റ്റൈറീൻ. എഥനൈൽ ബെൻസീൻ എന്നും, വിനൈൽ ബെൻസീൻ എന്നും ഇതിനു പേരുകളുണ്ട്. ഏറ്റവും ശുദ്ധമായ രൂപത്തിൽ അതിന് നല്ല മധുരമായ മണമാണുള്ളത്. എന്നാൽ മനുഷ്യ നിർമിതമായ സ്റ്റൈറീനിൽ ആൽഡിഹൈഡുകൾ കലർന്നിട്ടുണ്ടാകും എന്നതുകൊണ്ട് അസഹ്യമായ ദുർഗന്ധമാകും ഉണ്ടാകുക.
നേരിയ അളവിൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളാൽ നിർമിക്കപ്പെടുന്ന ഈ വാതകം, വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന ഒരു അസംസ്കൃതവസ്തു കൂടിയാണ്. പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ പല വ്യവസായങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. പാക്കിങ് മെറ്റിരിയലുകൾ, ഇലക്ട്രിക്കൽ ഇൻസുലേഷൻ, ഫൈബർ ഗ്ലാസ്, ഭക്ഷണാവശ്യത്തിനുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങി പലതും നിർമിക്കാൻ ഉപയോഗിച്ചുവരുന്നുണ്ട് ഈ രാസവസ്തു.
കണ്ണുകളിലൂടെയും, ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി അത്യന്തം വിഷമയവും, കോശങ്ങളുടെ ഡിഎൻഎയെ വരെ ക്രമരഹിതമാക്കാനുള്ള കഴിവുള്ള ഒരു വിഷവസ്തുവായി മാറുന്നു. വാതകം മനുഷ്യ ശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക