ഷാര്‍ജ: അറേബ്യന്‍ നാടുകളിലെ ജോലിയില്‍ വിശ്വസിച്ച് വീടിനും വാഹനങ്ങള്‍ക്കുമായി വായ്പയെടുത്ത പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി കൊവിഡ് കാലം. വൈറസ് ബാധ തുടരുന്നതോടെ ലക്ഷക്കണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുകയും ഉള്ള ജോലിയുടെ ശമ്ബളം കുത്തനെ ഇടിയുമെന്നുമാണ് വിലയിരുത്തല്‍. പെട്ടെന്നൊന്നും തിരിച്ച് വരാന്‍ പറ്റാത്ത പ്രത്യാഘാതം അറേബ്യന്‍ നാടുകളിലെ സമ്ബത്ത് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇതാണ് തൊഴില്‍ മേഖലയെ അടിമുടി ഉലച്ചത്.
ലക്ഷകണക്കിന് പ്രവാസികളെ വിവിധ കമ്ബനികള്‍ പിരിച്ചു വിട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് 40 ശതമാനം വരെ ശമ്ബളം വെട്ടിക്കുറക്കാന്‍ പല രാജ്യങ്ങളും സ്വകാര്യ കമ്ബനികള്‍ക്ക് അനുമതി കൊടുത്തത്. ആറു മാസത്തേക്ക് ശമ്ബളം വെട്ടിക്കുറക്കാന്‍ സൗദി മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചെങ്കിലും ഇത് ദീര്‍ഘ കാല പ്രതിഭാസമാകാനാണ് സാദ്ധ്യത. വികസിത രാജ്യങ്ങളുടെ വരുമാനത്തെ പോലും കൊവിഡ് അതീഭീകരമായി തകര്‍ത്തെന്നാണ് വിലയിരുത്തല്‍.
ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാനും തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്.
സൗദി അറേബ്യ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിടുന്ന കനത്ത പ്രതിസന്ധിയാണിത്. പെട്രോളിയം വരുമാനവും എണ്ണേതര വരുമാനവും വന്‍ തോതില്‍ കുറഞ്ഞതായും അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
60 ഡോളറായിരുന്ന എണ്ണവില ബാരലിന് 20 ഡോളറിലേക്ക് വരെ എത്തി നില്‍ക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 180 ബില്യണ്‍ റിയാല്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള ചിലവ് ഇനിയുമുണ്ട്. അതിനാല്‍ ശക്തമായ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ രാജ്യം നിര്‍ബന്ധിതമായിരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച അത്യാവശ്യമില്ലാത്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറ്റു രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണ്. ഇതോടെ മലയാളികള്‍ കൂട്ടത്തോടെ ജന്മനാട്ടിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നവും അതിരൂക്ഷമായിരിക്കും.
ഇന്ത്യയിലെ പല ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കും. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ക്കായി വന്‍ തുകയാണ് ഓരോ ബാങ്കുകളും വായ്പയായി നല്‍കിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുന്നത് സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക