ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോ മദ്യം വീടുകളില്‍ എത്തിച്ചു നല്കാന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഉയരുന്ന ആവശ്യകതയും കടുത്ത നിയന്ത്രണങ്ങളും ബീവറേജ് ഔട്ട്ലറ്റുകളില് േലാക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മദ്യവില്പന നടത്താനുള്ള ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിലാണ് സൊമാറ്റോ മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ശിപാര്‍ശ സമര്‍പ്പിച്ചത്.
ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ (ഐ.എസ്.ഡബ്ല്യു.എ.ഐ)ക്ക് ആണ് സൊമാറ്റോ ഫുഡ് ഡെലിവറി സി.ഇ.ഒ മോഹിത് ഗുപ്ത ശിപാര്‍ശ സമര്‍പ്പിച്ചത്. സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ഹോം ഡെലിവറി ഉത്തരവാദിത്തമുള്ള മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മോഹിത് ഗുപ്ത ശിപാര്‍ശയില്‍ പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ മദ്യം വീടുകളില്‍ എത്തിച്ചു നല്കാന് നിയമ വ്യവസ്ഥയില്ല. ഐ.എസ്.ഡബ്ല്യു.എ.ഐ സൊമാറ്റോയും മറ്റുള്ളവരുമായും ചേര്‍ന്ന് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഭക്ഷ്യ വിഭവങ്ങളുടെ വിതരണ കമ്ബനിയായ സൊമാറ്റോ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സാധന സാമഗ്രികളുടെ വിതരണത്തിലേക്കും കടന്നിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി റസ്റ്ററന്റുകള്‍ അടച്ചിടേണ്ടി വന്നതും കോവിഡ് ഭീതി മൂലം പുറത്തു നിന്ന് ഭക്ഷണം വാങ്ങാന്‍ ആളുകള്‍ മടിച്ചതും മൂലമാണ് ഈ നീക്കമുണ്ടായത്.
മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ആഴ്ച ചിലയിടങ്ങളില്‍ വീണ്ടും തുറന്നുവെങ്കിലും സാമൂഹ്യ അകലമൊക്കെ മറന്ന് നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിവിശേഷമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക