കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 170 ലേറെ പ്രവാസികളാണ് എത്തുക. ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള പ്രവാസികളുമായി വിമാനം എത്തുക. കണ്ണൂര്‍ വിമാനതാവളത്തിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന പ്രചരണം വ്യാപകമായിരുന്നു. പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇതുതന്നെയാണ് പറഞ്ഞത്. എന്നാല്‍ അന്നുതന്നെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയിരുന്നു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ തിരുത്തിയത്.
കണ്ണൂര്‍ അടക്കം കേരളത്തിലെ 4 വിമാനതാവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരും എന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. സാമൂഹിക അലകം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, ഇവരുടെ ഭര്‍ത്താവ്, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും. വിമാനത്താവളത്തില്‍ വച്ച് വിശദമായ സ്ക്രീനിംഗിനു വിധേയരാക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തില്‍ ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലേക്ക് പോകേണ്ടവരെയും അയല്‍ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കുക. ഓരോ ജില്ലകളിലേക്കും പ്രത്യേകം കെ.എസ്.ആര്.ടി.സി ബസുകളുമുണ്ടാവും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യണം. ഇതിനായി പെയ്ഡ് ടാക്സി സൗകര്യം ലഭിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തില്‍ ചേര്‍ന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.
കണ്ണൂരിലേക്ക് സര്‍വ്വീസ് തുടങ്ങിയാല്‍ 70,000 തോളം പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. നാട്ടിലേക്കു മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്ത 4.42 ലക്ഷം മലയാളികളില്‍ 69,179 പേരും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയിലെയും കാസര്‍കോട് ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയില്‍ വടകര, കുറ്റിയാടി, നാദാപുരം മേഖലയിലെയും ആളുകളാണിവര്‍. നോര്‍ക്ക രജിസ്ട്രേഷനു പുറമെ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടതു പ്രകാരം എംബസികള്‍ക്കു നല്കിയ അപേക്ഷയിലും ഇവര്‍ കണ്ണൂര്‍ വിമാനത്താവളമാണ് തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക