ബെയ്ജിങ് ∙ ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിൽ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ. വുഹാന്‍ നഗരത്തിലെ ഒരാളുൾപ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ ചൈനയിൽ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,901 ആയി. ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പ്രകാരം 11 കേസുകൾ ജിലിന്‍ പ്രവിശ്യയിലും ഒരെണ്ണം ഹ്യൂബെയിലുമാണ്. തുടർച്ചയായ 35 ദിവസത്തിന് ശേഷമാണ് ഹ്യൂബെ പ്രവിശ്യയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.
വ്യാഴാഴ്ച രാജ്യത്തെ എല്ലാ സ്ഥലങ്ങളും ‘ലോ റിസ്കിൽ’ ആണെന്ന് ചൈനീസ് സർക്കാർ അറിയിച്ചിരുന്നു. ഏപ്രില്‍ 28-ന് ശേഷം ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ജിലിൻ പ്രവിശ്യയിലെ ഷുലാൻ നഗരത്തിലാണ് 11 കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഷുലാൻ നഗരത്തെ അധികൃതർ ‘ഹൈ റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തി. മേയ് ഏഴിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പർക്കത്തിൽവന്ന ബന്ധുക്കളാണ് രോഗം ബാധിച്ചവരിൽ 11 പേർ. കൂടാതെ ശനിയാഴ്ച ലക്ഷണങ്ങളില്ലാതെ 20 പുതിയ കേസുകളും സ്ഥിരീകരിച്ചു.
ഞായറാഴ്ചത്തേതുൾപ്പെടെ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിച്ച 794 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 48 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഏപ്രിൽ മൂന്നിന് ശേഷം ആദ്യമായാണ് വുഹാൻ നഗരത്തിൽ രോഗബാധ പ്രത്യക്ഷപ്പെടുന്നത്.
ശനിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വുഹാൻ ഉൾപ്പെടുന്ന ഹ്യുബെ പ്രവിശ്യയിൽ 68,129 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 50,334 പേർ വുഹാനിൽനിന്നാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വുഹാനിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക