പ്രവാസി സഹോദരങ്ങളെ ജന്മനാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണ്. നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ സംഘം കൊച്ചിയിലെത്തി. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ആണ് കൊച്ചിയിലെത്തിയത്.
മാലിദ്വീപിൽ നിന്നും 698 പേരെയാണ് കപ്പൽ മാർഗം കൊച്ചിയിലെത്തിച്ചത്. 595 പുരുഷന്മാരും 103 സ്ത്രീകളും 14 കുട്ടികളും 19 ഗർഭിണികളും യാത്രക്കാരിലുണ്ട്. കേരളം, തമിഴ്നാട് ഉൾപ്പടെ മറ്റു 18 സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവരും തിരിച്ചെത്തി.
പോർട്ടിൽ സജ്ജീകരിച്ചിരുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ യാത്രക്കാരെ എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തി. യാത്രക്കാർക്ക് ബി.എസ്.എൻ.എൽ സിം കാർഡ് നൽകി. ലഗേജുകൾ അണുവിമുക്തമാക്കുകയും ചെയ്തു. ടെർമിനലിൽ സൗജന്യ വൈ.ഫൈ .സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിരുന്നു.
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും യാത്രക്കാർക്ക് വാഹന സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ സംഘമാണ് കൊച്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക