സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് ഇന്ന്. ഇന്ന് ലോക മാതൃ ദിനം. അമ്മയുടെ സ്നേഹത്തേക്കാള്‍ അമൂല്യമായതൊന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകില്ല . ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരേയും ഈ മാതൃ ദിനത്തില്‍ സ്നേഹ പൂര്‍വ്വം നമുക്ക് ഓര്‍ക്കാം, ആദരിക്കാം.
അമേരിക്കയില്‍ നിന്നാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃ ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു, എല്ലാ മെയ് മാസത്തിലെയും രണ്ടാം ഞായറാഴ്ച.
1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രം പറയുന്നത്. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് അന്താരാഷ്ട്ര മാതൃ ദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന് ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്.
മാതൃത്വത്തിന്റെ മഹത്വം ആഘോഷിക്കപ്പെടുമ്പോഴും വൃദ്ധസദനങ്ങളില്‍ കുടിയേറപ്പെടുന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വീടുകളില്‍ അധികപ്പറ്റാവുന്നവര്‍ അമ്മമാര്‍ ഏറെയാണ് ഇന്ന് നമുക്ക് ചുറ്റും. മക്കളുടെ വളര്‍ച്ചയ്ക്കായി സ്വയം എരിഞ്ഞു തീരുന്ന ഒരമ്മ. ഈ മാതൃദിനത്തില്‍ അമ്മമാര്‍ക്ക് അവര്‍ക്ക് നിഷേധിക്കപ്പെട്ട സ്നേഹവും കരുതലും തിരികെ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക