ചെന്നൈ :തമിഴ്നാട്ടിൽ പതിനാലുകാരിയെ അക്രമികൾ തീവച്ചു കൊന്നു. വിഴുപുരത്താണ് സംഭവം നടന്നത്. 70 ശതമാനം െപാള്ളലേറ്റ പെൺകുട്ടി തിങ്കളാഴ്ച രാവിലെ വിഴുപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി.
സംഭവത്തിൽ എഐഎഡിഎംകെ പ്രാദേശിക നേതാക്കളായ ജി മുരുകൻ, കെ. കാളിയപെരുമാൾ എന്നിവർ അറസ്റ്റിലായി. കട തുറന്നു സാധനം നൽകാത്തതാണ് പ്രകോപനത്തിനു കാരണമെങ്കിലും പെൺകുട്ടിയുടെ കുടുംബവുമായി പ്രതികൾക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി െപാലീസ് വ്യക്തമാക്കി.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന സിരുമധുരൈയ് കോളനിയിൽ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം നടന്നത്. വിഴുപുരത്ത് ചെറിയ കട നടത്തുന്ന ജയബാൽ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. എട്ടുവർഷം മുൻപ് ജയബാലിന്റെ സഹോദരനെ ആക്രമിച്ച കേസിൽ പ്രതികളായ മുരുകനും കാളിയപെരുമാളും അറസ്റ്റിലായിരുന്നു.
ഈ കേസിൽ ജാമ്യത്തിലാണ് ഇരുവരും. വീടിനു മുൻപിലുള്ള ചെറിയ കടയിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നുവെന്നും യാതൊരു പ്രകോപനവും കൂടാതെ പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക