കാസര്‍കോട്: ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി അഞ്ജന ഹരീഷിന്റെ മരണത്തില്‍ കാമുകനാകാം കാരണമായതെന്ന് അഞ്ജനയുടെ അടുത്ത സുഹൃത്തും സാമൂഹിക പ്രവര്‍ത്തക അജിതയുടെ മകളുമായ ഗാര്‍ഗി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഗാര്‍ഗി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഞ്ജനയുടെ കാമുകന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അഞ്ജനയുടെ മറ്റ് സുഹൃത്തുക്കളും സമ്മതിക്കുന്നതായാണ് വിവരം.
അഞ്ജന മരണപ്പെട്ട സമയത്തിന് അല്‍പ്പം മുന്‍പ് തന്റെ കാമുകനുമായി സംസാരിച്ചിരിക്കുകയായിരുന്നുവെന്നും അതുവരെ സന്തോഷവതിയായി ഇരുന്ന പെണ്‍കുട്ടി ശേഷം അസ്വസ്ഥയായി എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതിനു മുന്‍പായി അഞ്ജന തന്റെ ഫോണില്‍ നിരവധി സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും അപ്പോഴൊക്കെ പെണ്‍കുട്ടി ഏറെ സന്തോഷവതിയായിരുന്നുവെന്നും ഇവര്‍ പറയുന്നുണ്ട്.
എന്നാല്‍ കാമുകനുമായി സംസാരിച്ച് കഴിഞ്ഞ ശേഷം രാത്രി 8.45 മണിയോടെ അഞ്ജന സുഹൃത്തുക്കളില്‍ നിന്നും മാറി താമസിച്ചിരുന്ന കെട്ടിടത്തിന് പിറകുവശത്തേക്ക് പോയെന്നും ശേഷം തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മരത്തില്‍ തൂങ്ങി നില്ക്കുന്നതായാണ് കണ്ടതെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. അതേസമയം അഞ്ജനയുടെ മരണത്തിന് കാരണമായത് പെണ്‍കുട്ടിയുടെ സൗഹൃദങ്ങളാണെന്ന് അഞ്ജനയുടെ അമ്മയും കുടുംബവും ആരോപിക്കുന്നു.
അഞ്ജന ഇവരുടെ കടുത്ത നിയന്ത്രണത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് കാഞ്ഞങ്ങാട്ട് എത്തിക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെയാണ് ഗോവ പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ അഞ്ജനയെന്ന ചിന്നു സുള്‍ഫിക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക