ഭോപാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ വഴിയരികില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്ന് കിടക്കുന്ന ഒരു യുവാവിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 24 വയസ്സുള്ള അമൃത് എന്ന കുടിയേറ്റ തൊഴിലാളിയുടെയും സഹായത്തിനായി യാത്രക്കാരോട് അപേക്ഷിക്കുന്ന സുഹൃത്ത് യാക്കൂബിന്റെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
ഗുജറാത്തില്‍ നിന്നും സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്നു അമൃത് അടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘം.
ഇടക്കു വെച്ച് അസ്വസ്ഥത നേരിട്ട അമൃതിനെയും സുഹൃത്തിനെയും സഞ്ചരിച്ചു കൊണ്ടിരുന്ന ട്രക്കില്‍ നിന്നും വഴിയരികില്‍ ഇറക്കിവിടുകയായിരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. സൂറത്തിലെ ഒരു തുണിക്കടയില്‍ ജോലിചെയ്തു വരികയായിരുന്ന അമൃത് ലോക്ക് ഡോണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
ട്രക്കില്‍ നില്ക്കാന് മാത്രം 4000 രൂപയാണ് നല്‍കിയതെന്ന് സുഹൃത്ത് യാക്കൂബ് പറഞ്ഞു. അസുഖം തോന്നിയതിനെ തുടര്‍ന്ന് ഇവരെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. വഴിയരികിലിരുന്ന് സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും യാക്കൂബ് പറഞ്ഞു.
കടുത്ത പനിയും ഛര്ദ്ദിയുമുണ്ടായിരുന്ന അമൃത് അടുത്തുള്ള ആശുപത്രിയില്‍ വെച്ച് അധികം വൈകാതെ തന്നെ മരിക്കുകയും ചെയ്തു.
അമൃതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായിരുന്നതായി ശിവപുരിയിലെ സിവില്‍ സര്ജന് ഡോ. പി. കെ ഖാരെ പറഞ്ഞു.
‘അമൃതിന് കടുത്ത പനിയും ഛര്‍ദിയുമുണ്ടായിരുന്നു. കൊവിഡ് 19നോട് സാമ്യമുള്ള ലക്ഷണങ്ങളാണവ. പരിശോധനാഫലം വന്നാലെ കൃത്യമായി പറയാന്‍ സാധിക്കൂ,’ പി കെ ഖാരെ പറഞ്ഞു.
യാക്കൂബിനെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പരിശോധനാഫലം വന്നിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
രാജ്യത്ത് നിരവധി തൊഴിലാളികളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. പലരും കാല്‍നടയായും കിട്ടുന്ന വാഹനങ്ങളിലും നാട്ടിലേക്കെത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക