ന്യൂയോർക്ക്: കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് അമേരിക്കൻ മരുന്ന് കമ്പനി. മനുഷ്യരിൽ പ്രതിരോധ ശേഷി വർധിപ്പിച്ചെടുക്കുന്നത് ലക്ഷ്യമിട്ടാണ് മരുന്ന് വികസിപ്പിച്ചത്.എട്ടുപേരിൽ നടത്തിയ പരീക്ഷണത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി ബോഡി ഉൽപാദിപ്പിച്ചതായി കമ്പനി അറിയിച്ചു. 45 പേരിലാണ് പരീക്ഷണം നടത്തുന്നത്.
ഇവരിൽ മൂന്ന് വ്യത്യസ്ത ഡോസുകളിലാകും മരുന്ന് നൽകുക. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കിയാണ് പരീക്ഷണം.അമേരിക്കയിലെ മോഡേർണ ഐഎൻസിയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചടികൾ നേരിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജുലൈയോടെ പരീക്ഷണം അടുത്തഘട്ടത്തിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.
കോവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്റണിബോഡിക്ക് തുല്യമായി മരുന്ന് പരീക്ഷണം നടത്തിയവരിലും ആന്റിബോഡി വികസിപ്പിച്ചെടുക്കാൻ സാധിച്ചെന്നാണ് കമ്പനി പറയുന്നത്.
നിലവിൽ കോവിഡ് 19 പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലോകത്തെവിടേയും കണ്ടെത്താനായിട്ടില്ല. വാക്സിൻ കണ്ടെത്താൻ 12 മുതൽ 18 മാസം വരെ എടുത്തേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക