ചോദ്യം: എല്ലാ പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പ്രതിച്ഛായ നിര്‍മിതിക്കാണ് എന്ന്. അതിന് ചുമതലപ്പെടുത്തിയത് ഒരു പിആര്‍ ഏജന്‍സിയെ ആണ്. ആ ഏജന്‍സി പറയുന്നത് അനുസരിച്ചാണ് മുഖ്യമന്ത്രി എപ്പോള്‍ ചിരിക്കണം എന്നുപോലും തീരുമാനിക്കുന്നത്. ഇതൊക്കെയാണ് പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെ പ്രതിച്ഛായ വര്‍ധനയ്ക്ക് ആരെയെങ്കിലും നിയോഗിച്ചുണ്ടെങ്കില് അതിന്റെ വിശദാംങ്ങള്‍ പുറത്തുവിട്ടാല്‍ നന്നായിരുന്നു. തിരഞ്ഞെടുപ്പൊക്കെ വരുന്ന ഘട്ടത്തില്‍ മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകും അതുകൊണ്ടാണ് ഈ ചോദ്യം?
മുഖ്യമന്ത്രിയുടെ മറുപടി:
അതു ശരി. നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഇപ്പോ പുതുതായി വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നില്‍ക്കുന്നുണ്ട്. നമ്മള് തമ്മില്‍ ആദ്യമായി കാണുകയല്ല. കുറേക്കാലമായി കാണുന്നുണ്ട്. നമ്മള് തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്ക് ഉള്ളത് എന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും പറയില്ല കെട്ടോ. നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ.
ഞാന്‍ ആ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ മറുപടി നല്‍കുന്നത്. നിങ്ങളുടെ ചെവിയില്‍ ചിലപ്പോള്‍ സാധനങ്ങള്‍ വെക്കാറുണ്ട്. അങ്ങനെയൊന്നും എന്റെ ചെവിയില്‍ ഇല്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണം എന്ന് ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ വരാറുണ്ടല്ലോ. ആ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യില്‍ ഇല്ലല്ലോ. ഞാന്‍ ഫ്രീയായി നില്‍ക്കുയല്ലേ, നിങ്ങള്‍ ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതെ നില്ക്കുന്നുണ്ടോ.
ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തിരിക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. മറ്റ് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഇതെല്ലാം മറ്റ് ചിലതിന്റെ ഭാഗമായി പറയുകയാണ്. ഇത്തരം ചോദ്യങ്ങള്‍ നിങ്ങളും ഏറ്റെടുത്ത് പറയാന്‍ തയ്യാറാകുന്നല്ലോ എന്ന ദൗര്‍ഭാഗ്യം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഇത് പറയേണ്ടിവന്നത്.
ചോദ്യം: 70 ദിവസത്തിനിടയില്‍ ഇത് 51ാംമത്തെ പത്രസമ്മേളനമാണ്. ഇതുംഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ വകയാണോ?
ഉത്തരം: നിങ്ങള്‍ കണ്ടെത്തൂ. എന്താണ് എന്ന്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യവും ഉത്തരവുമായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമാണ് എന്ന പ്രതിപക്ഷ ആരോപണത്തിനാണ് ഈ മറുപടി. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷവുമായി മുഖ്യമന്ത്രി ഒരുകാര്യവും കൂടിയലോചിക്കുന്നില്ല, സര്‍വകക്ഷി യോഗം പോലും വിളിച്ചു ചേര്‍ക്കുന്നില്ല എന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍വകക്ഷിയോഗം വളിച്ചുചേര്ക്കാന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇപ്പോള്‍ നിശ്ചയിച്ച രീതിയില്‍ തന്നെ പരീക്ഷ നടത്താം അതിനായി കുട്ടികള്‍ പഠിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക