റോഡിൽ വീണു കിടന്ന ബാഗുകൾ മാലിന്യമെന്ന് കരുതി വണ്ടിയിൽ പെറുക്കിയിട്ടു. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കണ്ടത് ഒരു മില്യൺ ഡോളർ! അമേരിക്കയിലെ വിർജീനിയായിലാണ് സംഭവം. കരോളിൻ കൗണ്ടിയിൽ താമസിക്കുന്ന ഡേവിഡ് ഷാന്റസിനും എമിലിക്കുമാണ് റോഡിൽ നിന്നും പണം കിട്ടിയത്.
ശനിയാഴ്ച്ച മക്കളോടൊപ്പം ഒരു യാത്ര പോകുമ്പോഴാണ് ഡേവിഡിനും എമിലിക്കും വഴിയിൽ നിന്നും രണ്ട് ബാഗുകൾ കിട്ടിയത്. റോഡിൽ വീണു കിടന്ന ബാഗുകൾ മാലിന്യമെന്ന് കരുതിയാണ് പെറുക്കിയെടുത്തത്. വീട്ടിലെത്തിയ ശേഷം ബാഗുകൾ തുറന്നു നോക്കിയപ്പോഴാണ് ഇത് പണമാണെന്നു തിരിച്ചറിഞ്ഞത്. ഉടനെ തന്നെ കരോലിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസുമായി ബന്ധപ്പെടുകയും പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. ബാഗിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് ബാഗുകൾ ഉണ്ടായിരുന്നതായും അതിൽ എന്തോ എഴുതിയിരുന്നെന്നും ഡേവിഡ് വ്യക്തമാക്കി.
റോഡിൽ പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമായെങ്കിലും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പണം നഷ്ടപ്പെട്ടവർ ഷാന്റസ് കുടുംബത്തിന് മികച്ച പ്രതിഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കരോലിൻ കൗണ്ടി ഷെരീഫ് മേജർ സ്കോട്ട് മോസർ പറഞ്ഞു. അവരുടെ പ്രവർത്തി എല്ലാവർക്കും മികച്ച ഒരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക