കൊച്ചി: ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങി എത്തിയതിൽ ആശ്വാസമുണ്ടെന്ന് ആടുജീവിതം സിനിമയുടെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. മലയാള സിനിമാ മേഖലയിൽ നിന്നും ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആടുജീവിതം സിനിമയുടെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായും ബ്ലെസി പ്രതികരിച്ചു.
സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകൾ സഹാറ മരുഭൂമിയിലും, ജോർദാനിലും പൂർത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാൽ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും ബ്ലെസി പറഞ്ഞു. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. കൊവിഡ് പ്രതിസന്ധിക്കിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ സംഘം ഇന്നാണ് തിരിച്ചെത്തിയത്. കൊച്ചിയിലാണ് സംഘം വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്.
രണ്ടു മാസത്തിനുശേഷം ജോർദാനിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തി പൃഥ്വിരാജ് ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്ക് മാറി. സ്വയം വാഹനം ഡ്രൈവ് ചെയ്താണ് കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പൃഥ്വി പോയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ കഴിയും
വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 ന് നെടുമ്പാശേരിയില്‍ എത്തി. എയര്‍ ഇന്ത്യ ഫ്ളൈറ്റ് നമ്പര്‍: 1902–ൽ ആയിരുന്നു യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക