വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ നാല് വിമാനങ്ങളാണ് കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിയത്. നാലു വിമാനങ്ങളിലുമായി 600 പ്രവാസികള്‍ കേരളത്തിലെത്തി. ദോഹ കൊച്ചി വിമാനത്തില്‍ 185, മസ്കത്ത് കോഴിക്കോട് വിമാനത്തില്‍ 186, ദുബായ് തിരുവനന്തപുരം വിമാനത്തില്‍ 180, മസ്കത്തുകൊച്ചി വിമാനത്തില്‍ 49 യാത്രക്കാര്‍ വീതമാണ് എത്തിയത്.
ഇന്നു മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്കു സര്‍വീസ് നടത്തും. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നു ഡല്‍ഹി വഴിയുള്ള വിമാനം രാവിലെ 7.15നും റോമില്‍ നിന്ന് ഡല്‍ഹി വഴിയുള്ള വിമാനം ഉച്ചയ്ക്ക് 12.30നും കൊച്ചിയില്‍ എത്തും; ദുബായ് വിമാനം രാത്രി 9.40നും. ബഹ്റൈനില്‍നിന്നുള്ള വിമാനം ഇന്നു രാത്രി 9നു തിരുവനന്തപുരത്തെത്തും.
അതേസമയം ഒമാനില്‍നിന്നു കഴിഞ്ഞ 2 ദിവസങ്ങളില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ 6 പേരെ കോവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച സലാലയില്‍ നിന്നെത്തിയ 2 പാലക്കാട് സ്വദേശികളെയും ഇന്നലെ മസ്കത്തില് നിന്നെത്തിയ 4 മലപ്പുറം സ്വദേശികളെയുമാണു നിരീക്ഷണത്തിലാക്കിയത്.
104 റഷ്യന്‍ സഞ്ചാരികള്‍ മടങ്ങി
ലോക്ഡൗണില്‍ കുടുങ്ങിപ്പോയ 104 റഷ്യന്‍ സഞ്ചാരികള്‍ റോയല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മടങ്ങി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള 29 പേരുമാണു മോസ്കോയിലേക്കു പോയത്.
ലോക്ഡൗണ്‍ കാലത്ത് ഏകദേശം 2500 വിദേശ പൗരന്മാര് കേരളത്തില്‍നിന്നു മടങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ജര്‍മനി (232), യുകെ (268), ഫ്രാന്‍സ് (112), സ്വിറ്റ്സര്‍ലന്‍ഡ് (115) എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇതിലുള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക