പ്ളാവിൽ നിന്ന് വീണതിനെ തുടർന്ന് പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചയാൾക്ക് കൊവിഡ്. കാസർകോട് പിലാത്തറ സ്വദേശിയായ 43 കാരനാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെ പരിശോധനയിൽ രോഗം കണ്ടെത്തിയത്. മെയ് 19നാണ് ചക്ക പറിക്കുന്നതിനിടെ 43 കാരൻ വീണ് പരിക്കേൽക്കുന്നത്. കഴുത്തിന് ഗുരുതര പരുക്കേൽക്കുകയും കൈയും കാലും തളർന്ന നിലയിലുമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ ഇയാളെ പ്രവേശിപ്പിച്ചത്.
ആദ്യം കാസർകോട്ടെ ജനറൽ ആശുപത്രിയിൽ കാണിച്ചിരുന്നു. ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായി പരിശോധനകൾ നടത്തുകയും ചെയ്തു. കാസർകോട്ടുനിന്ന് വന്ന ആളായതിനാൽ കൊവിഡ് പരിശോധനകൂടി നടത്തിയിരുന്നു. ശനിയാഴ്ച ഫലം വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണിയാൾ.
പുറത്ത് നിന്ന് വന്നവരുമായോ, കൊവിഡ് രോഗികളുമായോ ഒരു വിധത്തിലും ഇദ്ദേഹം അടുത്ത് ഇടപഴകിയിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധുക്കൾ, നാട്ടുകാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ആശങ്കയിലാണ്. പ്ലാവിൽ നിന്ന് വീണതിനാൽ മാത്രമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതും തുടർന്ന് കൊവിഡ് ഉണ്ടെന്ന് അറിയുന്നതും. ഇദ്ദേഹവുമായി ഇടപെട്ടവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കുകയാണ്.
ആശുപത്രിയിൽ എത്തിച്ചവർ, പരിശോധന നടത്തിയ ആരോഗ്യപ്രവർത്തകർ എന്നിവർ അടക്കം 40ൽ കൂടുതൽ പേരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. എല്ലാവരോടും ഏഴുദിവസത്തെ ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക