എറണാകുളം: പട്ടിമറ്റത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതൽ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ വേണമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗൺ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗൺ വിലക്കുകൾ പിൻവലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയിൽ പ്രദേശവാസികളുടെ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.
ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാൾ മാക്സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക