ആലപ്പുഴ: പഞ്ചാബില്‍ നിന്നു ട്രെയിനില്‍ നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ ആന്ധ്രയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയവാഡയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് യുവാവിന്റെ മൃതശരീരം കണ്ടെടുത്തത്. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണ്ണികയില്‍ രഘുപതി – സുജാത ദമ്ബതികളുടെ മകന് നൃപന് ചക്രവര്‍ത്തി (33) ആണ് മരിച്ചത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ച നൃപന് ആന്ധ്രയില്‍ വെച്ച് എങ്ങനെയാണ് മരിച്ചതെന്നത് ദുരൂഹമായി തുടരുകയാണ്.
വിജയവാഡയ്ക്കു സമീപം കൊണ്ടപ്പള്ളി റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ മരിച്ച നിലയില്‍ നൃപനെ കണ്ടെത്തിയതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പഞ്ചാബിലെ ജലന്തറില്‍ സ്വകാര്യ ഓയില്‍ കമ്ബനിയില്‍ പത്ത് വര്‍ഷമായി ജോലി ചെയ്തു വരികയാണ് നൃപന്. കഴിഞ്ഞ 19നാണ് നൃപന് സുഹൃത്തുക്കളായ കടമ്ബനാട്, ഹരിപ്പാട് സ്വദേശികളായ സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടപ്പള്ളി സ്റ്റേഷനില്‍ ട്രെയിന്‍ ഒരുമണിക്കൂര്‍ പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനില്‍ നിന്നിറങ്ങിയ നൃപന് തിരികെയെത്തിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് റെയില്‍ വേ പൊലീസ് നൃപന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി 2 മണിയോടെ ആന്ധ്ര പൊലീസാണ് ബന്ധുക്കളെ നൃപന്റെ മരണവിവരം അറിയിച്ചത്. മൃതദേഹം വിജയവാഡ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കള്‍ വിജയവാഡയ്ക്കു തിരിച്ചു. സഹോദരി: നിത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക