തിരുവനന്തപുരം: കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ കേരളത്തിലെത്തുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്നും, ഇവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുറുക്കുവഴികളിലൂടെ കേരളത്തിലെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആകില്ലെന്നും മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്ന് കെട്ടിട തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അതിർത്തി കടന്ന് സ്ഥിരമായി പോകേണ്ടവർക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവുമാണ് പോസിറ്റീവ് ആയവരുടെ എണ്ണം.
രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്നാട് ഒൻപത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കർണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക