കൊട്ടാരക്കര : ഉത്രയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിച്ചു. അടൂരിലെ മരുന്നുകടയിൽ നിന്നു വാങ്ങിയ ഉറക്കഗുളികകളുടെ ബാച്ച് നമ്പർ തന്നെ സൂരജിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളിൽ നിന്നു ലഭിച്ചു. പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉറക്കഗുളിക നൽകിയിരുന്നതായി സൂരജ് മൊഴി നൽകിയിരുന്നു.
അടൂരിലെ വീട്ടിൽ നിന്നു ഭാര്യാവീട്ടിലേക്കു സൂരജ് പാമ്പുമായി എത്തിയ കാറും ഇന്നലെ കസ്റ്റഡിയിൽ എടുത്തു. ചാവർകോട് സുരേഷിന്റെ ബന്ധുക്കൾ അടക്കം കൂടുതൽ പേരെ ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് ഉച്ചയോടെ പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കും.
ഉത്രയുടെ പേരിലുള്ള എൽഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വൻ തുകയ്ക്ക് പോളിസി എടുത്തതായുള്ള ചില സംശയങ്ങളിലാണു പരിശോധന. സമാനമായ 2 കേസുകൾ മഹാരാഷ്ട്രയിൽ നടന്നതായി പൊലീസ് കണ്ടെത്തി. ഈ കേസുകളിലെ കോടതി വിധി പൊലീസ് പരിശോധിക്കുന്നു.സംഭവത്തിൽ സൂരജിന്റെ കുടുംബാംഗങ്ങളുടെ സഹായത്തെക്കുറിച്ചും അന്വേഷിക്കുന്നു.
ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി വാവാ സുരേഷ് മൊഴി നൽകി. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണു നടപടി. സംഭവം കൊലപാതകമാണെന്നു വാവാ സുരേഷ് മുൻപു തന്നെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക