കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിക്കാവുന്ന ഒന്നിലധികം മുറിവുകള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്. വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരൂ.
തലയുടെ ഇരുവശങ്ങളിലും ഏറ്റ പ്രഹരമാണ് ഷീബയുടെ മരണത്തിന് കാരണമായത്. കൂടാതെ മൂക്കിന് താഴെയും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. ബലപ്രയോഗം നടത്തിയത്തിന്റെ ലക്ഷണങ്ങളുമുണ്ടെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള ശ്രമം നടന്നതായി പൊലീസ് സംശയം ഉന്നയിച്ചതിനാല്‍, ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ഈ ഫലം വന്നാല്‍ മാത്രമേ വൈദ്യുതാഘാതത്തിന്റെ കാര്യത്തില്‍ വ്യക്തത വരൂ.
അതേസമയം പ്രതിക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കി. വീടിന്റെ പിന്വതിലിലൂടെ പ്രതി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഫോറന്‍സിക്ക് പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സര്‍ജിക്കല്‍ ഗ്ലൗസ് മണത്ത പൊലീസ് നായ അറുപുഴ ജംഗ്ഷനിലെ ഒരു ചായക്കടവരെ ഓടി. കാര്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വൈക്കം ഭാഗത്തേക്കാണ് ഈ കാര്‍ പോയിരിക്കുന്നതെന്നും വ്യക്തമായി.ഇതിനിടെ വീട്ടിലെ സ്വര്‍ണ്ണം അടക്കം മോഷണം പോയിട്ടുണ്ടെന്ന പരാതി ബന്ധുക്കള്‍ ഉന്നയിച്ചു. ചികിത്സയില്‍ കഴിയുന്ന സാലിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക