തിരുവനന്തപുരം∙ അർജുന പുരസ്കാരത്തിന് ഇത്തവണയും പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി മലയാളി ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്. ‘ഈ രാജ്യത്തിന്റെ കാര്യം കോമഡി’യാണ് എന്നർഥം വരുന്ന ഇംഗ്ലിഷ് ഹാഷ്ടാഗ് സഹിതമാണ് പ്രണോയിയുടെ പ്രതികരണം. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും മെഡൽ നേടിയവരെ പരിഗണിക്കാതെ പ്രധാന ടൂർണമെന്റുകളിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്തവരെയാണ് ബാഡ്മിന്റൻ അസോസിയേഷൻ ശുപാർശ ചെയ്തതെന്ന് പ്രണോയ് വിമർശിച്ചു. അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞ വർഷവും പ്രണോയ് രംഗത്തെത്തിയിരുന്നു.
‘#അർജുനഅവാർഡ്സ്. പഴയ അതേ കഥ തന്നെ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലും മെഡൽ നേടിയ താരത്തിന് ബാഡ്മിന്റൻ അസോസിയേഷന്റെ ശുപാർശയില്ല. പകരം ഈ സുപ്രധാന കായികമേളകളിലൊന്നും പങ്കെടുത്തിട്ടു പോലുമില്ലാത്ത താരത്തിന് ശുപാർശ നൽകുകയും ചെയ്തു. വാഹ്… ‘#ഈരാജ്യത്തിന്റെകാര്യംതമാശയാണ്’ – പ്രണോയ് കുറിച്ചു.
ബാഡ്മിന്റൻ ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിൾസ് താരമായ സമീർ വർമ എന്നിവരെയാണ് ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) ഇത്തവണ അർജുന പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. കഴിഞ്ഞ നാലു വർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾക്ക് താരങ്ങളെ ശുപാർശ ചെയ്തതെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് #thiscountryisajoke എന്ന ഹാഷ്ടാഗുമായി പ്രണോയിയുടെ രൂക്ഷപ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക