മിനിയപ്പലിസ് : ‘ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീട്ടില്‍ പോയി അവരുടെ കുടുംബത്തോടൊപ്പം ചേരാനായി. പക്ഷേ ജിയന്നയ്ക്ക് അച്ഛനില്ലാതായി. അവള് വളരുന്നതും ബിരുദം നേടുന്നതും അദ്ദേഹം കാണില്ല. അവളെ ചേര്‍ത്തുപിടിച്ച് ദേവാലയത്തിയേക്ക് അദ്ദേഹം ഒരിക്കലും നടക്കില്ല. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായി അവള്‍ക്ക് അച്ഛനെ വേണമെന്നു തോന്നിയാല്‍ ഇനിയൊരിക്കലും അവള്ക്കതുണ്ടാവില്ല’ – ഒരു തേങ്ങലോടെയാണ് ജോര്‍ജ് ഫ്ലോയ്ഡിന്റെ ഭാര്യ റോക്സി വാഷിങ്ടന്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
മിനിയപ്പലിസില്‍ പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്നു ശ്വാസം മുട്ടി ജോര്‍ജ് മരിച്ചതിന്റെ എട്ടാംപക്കമാണ് അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമകളും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ‘കൂടുതലൊന്നും പറയാനില്ല. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല’ – ഇതു പറഞ്ഞു റോക്സി പൊട്ടിക്കരഞ്ഞു. ആ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നില്‍നിന്നു തട്ടിയെടുത്തത് എന്താണെന്ന് എല്ലാവരും അറിയണമെന്ന് തൊട്ടടുത്തുനിന്നിരുന്ന മകള്‍ ജിയന്നയെ ചൂണ്ടി റോക്സി പറഞ്ഞു. എന്റെ മകള്‍ക്കു വേണ്ടിയും ജോര്‍ജിനു വേണ്ടിയുമാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നിലെത്തുന്നത്. എനിക്കു നീതി വേണം – റോക്സി പറഞ്ഞു. അദ്ദേഹം നല്ലവനായിരുന്നുവെന്നും ജോര്‍ജിനെ സ്മരിച്ച് തേങ്ങലോടെ റോക്സി പറഞ്ഞു.
മകള്‍ ജനിച്ചപ്പോള്‍ ജോര്‍ജ് ഏറെ സന്തോഷവാനായിരുന്നുവെന്ന് റോക്സി ഓര്‍മിച്ചു. അവള്‍ക്കൊപ്പം ഇരിക്കാനായിരുന്നു ഏറെ ഇഷ്ടം. അവള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. അവള് കരയുന്നതു കേട്ടാല്‍ അപ്പോള്‍ത്തന്നെ ഞെട്ടിയുണരുമായിരുന്നു. അത്രയേറെ അദ്ദേഹം മകളെ സ്നേഹിച്ചിരുന്നു – റോക്സി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ പലപ്പോഴും റോക്സി, ജിയന്നയെ ചേര്‍ത്തുപിടിച്ചു കരഞ്ഞത് വൈകാരികരംഗങ്ങള്ക്കിടയാക്കി.
ജോര്‍ജിന്റെ സുഹൃത്തും മുന്‍ എന്‍ബിഎ കളിക്കാരനുമായ സ്റ്റീഫന്‍ ജാക്സണും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഒരു കുഞ്ഞ് അച്ഛനില്ലാതെ വളരുന്നത് നാം കാണേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നു സ്റ്റീഫന്‍ ചോദിച്ചു. ജോര്‍ജിന്റെ കുടുംബത്തിനു നീതി ലഭിക്കണം. അദ്ദേഹത്തിന്റെ ഭാര്യ എക്കാലവും നീറിനീറി ജീവിക്കുന്നത് കാണാനാവില്ലെന്നും സ്റ്റീഫന്‍ പറഞ്ഞു.
ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു വന്‍ പ്രതിഷേധമാണ് അമേരിക്കയിലെമ്പാടും നടക്കുന്നത്. എട്ടാം ദിവസവും ആളുകള്‍ തെരുവിലിറങ്ങി. സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയും പ്രതിഷേധക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. വാഷിങ്ടനും ന്യൂയോര്‍ക്കും അടക്കം 150 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും മിക്കയിടത്തും ജനങ്ങള്‍ അതു ലംഘിച്ചു പ്രതിഷേധം നടത്തി. 6 സംസ്ഥാനങ്ങളിലും 13 വന്‍ നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മുക്കാല്‍ ലക്ഷത്തോളം ദേശീയ സുരക്ഷാ ഗാര്‍ഡുകളെ രാജ്യത്താകമാനം വിന്യസിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയും ഗാര്‍ഡുകളുടെ വിന്യാസം. അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ 5 പേര് കൊല്ലപ്പെട്ടു. 4000 പേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക