കൊല്ലത്ത് പാമ്പിനെകൊണ്ട് ഉത്രയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. സൂരജ് ഉത്രയെ കൊലപ്പെടുത്തുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മ രേണുകയും സഹോദരി സൂര്യയും നൽകിയ മൊഴി. എന്നാൽ സൂരജ് പലതവണ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചു. ആറുമണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം ഭർത്താവ് കാണിച്ചുതന്നിരുന്നതായി രേണുകയും വെളിപ്പെടുത്തി. സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന് സഹോദരിയും സമ്മതിച്ചു. കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയ സൂരജിന്റെ പിതാവ് സുരേന്ദ്രനെ ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
ഉത്രയെ കൊലപ്പെടുത്താനായി പാമ്പിനെ ദിവസങ്ങളോളം സൂക്ഷിച്ച് വെച്ചിരുന്നതായി സൂരജ് മൊഴി നൽകി. ഏപ്രിൽ 24 മുതൽ മെയ് ആറ് വരെയാണ് മൂർഖൻ പാമ്പിനെ സൂരജ് കുപ്പിയിൽ അടച്ച് സൂക്ഷിച്ചത്. കൃത്യം നടത്തിയ ദിവസം പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്കിട്ടപ്പോൾ പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നെന്നുമാണ് സൂരജിന്റെ മൊഴി.
തന്റെ നേരെ ചീറ്റിയ ശേഷമാണ് ഉത്രയെ പാമ്പ് കൊത്തിയത്. രാത്രി 12നും 12.30 നും ഇടയിൽ അരണ്ട വെളിച്ചത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു. 11 ദിവസം ഭക്ഷണമില്ലാതെ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. നേരത്തെ അണലിയെ കൊണ്ട് കടുപ്പിച്ചത് മാർച്ച് രണ്ടിന് രാത്രി 12. 45 ന് ആയിരുന്നെന്നും പ്രതി മൊഴി നൽകി.
ഉത്രയെ കൊലപ്പെടുത്താൻ ദിവസങ്ങൾക്കു മുന്പുതന്നെ സൂരജ് പറക്കോട്ടുള്ള വീട്ടിൽ അണലിയെ കൊണ്ടുവന്നിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. സൂരജിന്റെ വീട്ടിൽ മാർച്ച് രണ്ടിനാണ് ആദ്യമായി ഉത്രയ്ക്ക് പാമ്പുകടിയേൽക്കുന്നത്. ഇതിനും രണ്ടുദിവസം മുൻപും ഇതേ അണലിയെ ഉപയോഗിച്ച് ഉത്രയെ സൂരജ് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ. സൂരജിന്റെ വീടിന്റെ മുകൾനിലയിലേക്കുള്ള പടിക്കെട്ടിന്റെ മധ്യഭാഗത്തായി ഉത്ര പാമ്പിനെ കണ്ടിരുന്നു.
ഉത്ര നിലവിളിച്ചപ്പോൾ സൂരജ് സംശയമുണ്ടാകാത്ത രീതിയിൽ എത്തി പാമ്പിനെ എടുത്ത് മുകളിൽ കൊണ്ടുപോയി. പിന്നീട് ഇതിനെ ചാക്കിലാക്കി വീടിന് പിന്നിൽ കളഞ്ഞുവെന്നാണ് സൂരജ് പൊലീസിനോട് പറഞ്ഞത്. ഇത് ചേരയായിരുന്നുവെന്നും ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് അണലിയാണെന്ന് സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക