കോട്ടയം : താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായിരുന്ന യുവാവ് അറസ്റ്റിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ ചില കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ്.
ഷാനി മൻസിലിൽ ഷീബയാണു കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ.അബ്ദുൽ സാലി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. മോഷ്ടിച്ച കാർ കണ്ടെത്താൻ ശ്രമം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പൊലീസ് പ്രദേശികമായി തിരച്ചിൽ ശക്തമാക്കി. അങ്ങനെയാണ് എറണാകുളത്തു നിന്നു പ്രതിയെ പിടികൂടിയത്. പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്വന്തം വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ ഇയാള്‍ പലയിടത്തും കറങ്ങി നടന്ന ശേഷമാണ് ഇവരുടെ വീടിനു സമീപം എത്തിയത്. മോഷണ ഉദ്ദേശ്യത്തോടെയാണ് എത്തിയത്. മുമ്പ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇതുവരെ സൂചനയില്ല. പല ഹോട്ടലുകളിലും പാചക ജോലികൾ ചെയ്തിരുന്നയാളാണു പ്രതി. കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ആദ്യം വീട്ടമ്മയുടെ ഭർത്താവിനെയാണ് ആക്രമിച്ചത്. പിന്നാലെ വീട്ടമ്മയെ ആക്രമിച്ചു. വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്.
വീട്ടമ്മയുടെ സ്വർണം കവർന്നു. വീട്ടിൽനിന്ന് പണവും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. പാചകവാതക സിലിണ്ടർ തുറന്നുവിട്ടു. പണ്ടു പലപ്പോഴും ഇയാൾക്ക് അഭയം നൽകിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാൽ വീട്ടുകാർക്കു സംശയം തോന്നിയില്ല. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയപ്പോൾ ഭർത്താവിനെ മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയപ്പോൾ ഷീബയെയും മർദിച്ചു.
തെളിവുകൾക്കായി പൊലീസ് സംഘങ്ങൾ പല ഭാഗത്തായി പരിശോധന നടത്തുകയാണ്. കൃത്യത്തിനു ശേഷം യുവാവ് കാറിൽ രക്ഷപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക