കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ടീമുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുമ്പോഴാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്. കനത്ത നഷ്ടം മൂലം പിഎസ്എൽ ടീം ഉടമകളിൽ ചിലർ അവരുടെ ടീമുകൾ വിൽക്കാനുള്ള ശ്രമത്തിലാണെന്നും അക്തർ വെളിപ്പെടുത്തി. അടുത്ത ഒന്നര വർഷത്തേക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് നടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ഇനി പറയാന്‍ പോകുന്ന കാര്യം ചിലർക്ക് ദഹിക്കില്ലെന്ന് അറിയാം. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ചില ഉടമകൾ അവരുടെ ടീമുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ പിന്തുണ നൽകി പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ നിലനിർത്താൻ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ’ – അക്തർ പറഞ്ഞു.
ഈ വർഷത്തെ പിഎസ്എൽ അവസാന ഘട്ടം ബാക്കിനിൽക്കെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഇടയ്ക്ക് ഏതാനും മത്സരങ്ങൾ കറാച്ചിയിലും ലഹോറിലും ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്തിയെങ്കിലും ടൂർണമെന്റ് പൂർത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
‘സെപ്റ്റംബർ വരെ എന്തായാലും സാധാരണ നിലയ്ക്ക് ക്രിക്കറ്റ് മത്സരങ്ങൾ നടത്താനാകുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ എങ്ങനെയാണ് നാലു മാസത്തിനകം പാക്കിസ്ഥാൻ സൂപ്പർ ലീഗ് സംഘടിപ്പിക്കുക? ഇപ്പോഴത്തെ സാഹചര്യത്തിൽ ടീം ഉടമകളിൽനിന്ന് പണം ആവശ്യപ്പെടാൻ പാക്കിസ്ഥാൻ ബോർഡിന് കഴിയില്ല. എന്റെ അറിവിൽ ഇപ്പോൾത്തന്നെ പല ഉടമകളും ടീമിനെ വിൽക്കാൻ ശ്രമിക്കുകയാണ്’ – അക്തർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക