ജോർദാനിൽ നിന്നും നടൻ പൃഥ്വിരാജിനൊപ്പം എത്തിയ സിനിമ സംഘത്തിലെ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 22 നാണ് ജോർദാനിൽ ചിത്രീകരണത്തിനായി പോയ ആട് ജീവിതം സിനിമ പ്രവർത്തകർ പ്രത്യേക വിമാനത്തിൽ തിരികെ എത്തിയത്. ഭാഷാ പരിഭാഷകനായി ഷൂട്ടിങ് സംഘത്തോടൊപ്പം പോയ വ്യക്തിക്കാണ് രോഗം.
ജോർദാനിൽ നിന്നും തിരികെ എത്തിയ ശേഷം എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയിരുന്നു. പരിശോധനാഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കിൽ പങ്കു വെക്കുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 58 സിനിമ പ്രവർത്തകർ ജോർദാനിൽ എത്തിയത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആദ്യം ഷൂട്ടിങ് മുടങ്ങിയെങ്കിലും പിന്നീട് പ്രത്യേകാനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കി. ഇതിന് ശേഷം നാട്ടിലെത്തിയ സംഘം മെയ് 29 ന് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം പലരും ഹോം ക്വാറന്റൈനിലേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക