തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർ വീട്ടിലേക്ക് പോകാനുളള നിരക്ക് സ്വയം വഹിക്കണമെന്ന് റിപ്പോർട്ട്. നിലവിൽ വിദേശത്ത് നിന്ന് എത്തുന്നവരെ സർക്കാർ തന്നെ കെഎസ്ആർടിസി ബസുകളിലും മറ്റ് വാഹനങ്ങളിലുമായി വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലുമായി എത്തിക്കുകയാണ്. ഇതിൽ നിന്നുമാണ് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവരെ ഒഴിവാക്കിയതെന്ന് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്ന് കെഎംസിസിയുടെ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ എത്തിയിരുന്നു.
വിദേശത്തെ വൻകിട കമ്പനികൾ പലതും ചാർട്ടേഡ് വിമാനങ്ങളിൽ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവരുടെ സാംപിൾ പരിശോധന സ്വകാര്യ ലാബിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്. നേരത്തെ പ്രവാസികളിൽ നിന്ന് ക്വാറന്റീൻ ഫീസ് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വ്യാപക പ്രതിഷേധം ഉയർന്നതോടെ ആ തീരുമാനം പിൻവലിച്ചിരുന്നു.
വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെ വിദേശത്ത് നിന്ന് വരുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക