ക്യാപ്റ്റനായിരിക്കെ സച്ചിൻ ടെൻഡുൽക്കർ സൗരവ് ഗാംഗുലിയോട് ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവം വെളിപ്പെടുത്തി മാധ്യമപ്രവര്ത്തകന് വിക്രാന്ത് ഗുപ്ത രംഗത്ത്.
1997 മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. സച്ചിന് നയിച്ച ഇന്ത്യക്കു രണ്ടാമിന്നിങ്സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 120 റണ്‍സായിരുന്നു. എന്നാല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 81 റണ്‍സിന് പുറത്തായി.
ആ തോല്‍വി ക്യാപ്റ്റന്‍ സച്ചിനെ ശരിക്കും ക്ഷുഭിതനാക്കുകയും ഏറെ നിരാശനാക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശനായ സച്ചിനെ ഗാംഗുലി ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അടുത്ത ദിവസം രാവിലെ തനിക്കൊപ്പം ഓടാന്‍ വരാന്‍ സച്ചിന് ഗാംഗുലിയോട് ആവശ്യപ്പെട്ടു. പക്ഷെ പിറ്റേന്നാണെങ്കിൽ സൗരവിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. ഇത് സച്ചിനെ പ്രകോപിതനാക്കുകയായിരുന്നുവെന്ന് വിക്രാന്ത് ഗുപ്ത പറയുന്നു. ഇതോടെയാണ് സച്ചിൻ ദാദയെ ഭീഷണിപ്പെടുത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറെ പ്രിയപ്പെട്ട ബാറ്റിങ് ജോടികളാണ് സച്ചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. 176 ഇന്നിങ്സുകള്‍ ഒരുമിച്ച കളിച്ച സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത് 8227 റണ്‍സാണ്. 47.75 എന്ന മികച്ച ശരാശരിയില്‍ 26 സെഞ്ച്വറി കൂട്ടുകെട്ടുകളും ഇവര്‍ പടുത്തുയര്‍ത്തി.
1997 കാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു തോല്‍വി നേരിട്ടതോടെ തന്റെ ക്യാപ്റ്റന്‍സി കഴിവിനെക്കുറിച്ച് സച്ചിന് സംശയിക്കാന്‍ തുടങ്ങുകയും ചെയ്തു. ടെസ്റ്റില്‍ 25 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച സച്ചിന് വെറും നാലെണ്ണത്തില്‍ മാത്രമേ ജയം നേടിത്തരാനായുള്ളൂ. ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യക്കു പരാജയം നേരിട്ടു. ഏകദിനത്തില്‍ 73 മല്‍സരങ്ങളില്‍ ക്യാപ്റ്റനായ സച്ചിന് ജയിക്കാനായത് 23 എണ്ണത്തില്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക