കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോൾ സ്ഥാപനങ്ങളിലും മറ്റും സാനിറ്റെസർ ഉപയോഗം നേരെ താഴോട്ട്. മാസ്ക് മാത്രം വച്ച് കോവിഡിനെ തടയാമെന്ന ധാരണയാണ് പലർക്കും. മുമ്പുണ്ടായിരുന്ന കൈ കഴുകൽ കേന്ദ്രങ്ങളും ഏറെക്കുറെ നിലച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകായും, ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരികയും ചെയ്ത സാഹചര്യത്തിൽ ഇത് കൂടി ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത് വിളിച്ചുവരുത്തും
ജനങ്ങൾ കൂടുതലെത്തുന്ന ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച കാട്ടുകയാണ്. പലയിടത്തും സാമൂഹ്യ അകലവും കാറ്റിൽപ്പറത്തുകയാണ്. പൊതുനിരത്തുകളും വ്യാപാര മേഖലയും ബസ് സ്റ്റോപ്പുകളിലും നിയന്ത്രണങ്ങൾ അയയുന്നത് ആശങ്കപരത്തുന്നുണ്ട്. ടാക്സിയിലും ഓട്ടോകളിലും യാത്രക്കാർക്ക് സാനിറ്റൈസർ നൽകുന്നില്ലെന്നും പരാതിയുണ്ട്.
ചില സർക്കാർ സ്ഥാപനങ്ങളിലും അവസ്ഥ ഇതുതന്നെ. കശുവണ്ടി ഫാക്ടറികൾ ഉൾപ്പെടെ തൊഴിലിടങ്ങളിൽ സാമൂഹ്യ അകലം പേരിനുമാത്രമാണ്. കൈ കഴുകൽ സൗകര്യം പരിമിതം.
തൊഴിലാളികൾ വന്നുപോകുന്നതും കൂട്ടത്തോടെയാണ്. ജില്ലയിൽ സമൂഹ വ്യാപനം ഇല്ലെങ്കിലും റോഡിലെ തിരക്ക് ക്രമാതീതമായി കൂടുകയാണ്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധിപേർക്കെതിരെ ഏല്ലാദിവസവും കേസെടുക്കാറുണ്ടെങ്കിലും ലംഘനം തുടരുന്നു. മരണ വീടുകളിൽ കൂട്ടംകൂടി നിൽക്കുന്നതും നാട്ടിടങ്ങളിൽ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.
ചന്തകളിലും റേഷൻകടകളിലും സാമൂഹ്യ അകലം പാലിക്കുന്നതേയില്ല.
മുഖംമൂടാതെ മാസ്ക് കഴുത്തിൽ ചുറ്റി സഞ്ചരിക്കുന്നവരും നിരവധിയാണ്. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാർക്ക് ഒരു നിയന്ത്രണവുമില്ല.
ദേശീയപാതയിൽ ജില്ലാ അതിർത്തിയായ ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ പകൽ പൊലീസിന്റെ വാഹന പരിശോധനയിലും കുറവുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക