‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാൻ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാൻ സഹായിക്കണം, കൈയൊഴിയരുത് ’’ ജീവിക്കാനുള്ള എല്ലാ വാതിലുകളും ലോക്ഡൗണായപ്പോഴാണ് രാജു ദേവസ്യ ജീവനൊടുക്കിയത്. ജോലി നഷ്ടപ്പെട്ടപ്പോൾ ലോട്ടറി കച്ചവടം നടത്താനായിരുന്നു രാജുവിന്റെ ശ്രമം. മക്കൾ എയ്ഞ്ചലിനും ഇമ്മാനുവലിനും കഴിഞ്ഞ ദിവസം ക്ലാസ് തുടങ്ങിയെങ്കിലും നോട്ട് എഴുതാൻ ബുക്കുകൾ ഇല്ല.
പഠനത്തിനു സ്മാർട്ട് ഫോൺ വാങ്ങാൻ മകളുടെ കമ്മൽ വിൽക്കാൻ രാജു നിശ്ചയിച്ചു. ഇതു സഹോദരൻ വിലക്കി. രാജുവിന് പ്രമേഹവും മുട്ടുവേദനയും ഉണ്ടായിരുന്നു. ഇതിനുള്ള മരുന്നു വാങ്ങാനുമായില്ല. മകനും അമ്മയും ആശുപത്രിയിലായപ്പോൾ പണം കണ്ടെത്തിയത് ഭാര്യ ഷീലയുടെ സ്വർണം പണയപ്പെടുത്തിയിട്ടാണ്.
സാമ്പത്തിക പ്രശ്നങ്ങൾ രാജു ആരോടും പങ്കിടുമായിരുന്നില്ല. സഹോദരങ്ങൾ ഹോട്ടൽ ജോലി ചെയ്തും കൂലിപ്പണിയെടുത്തുമാണ് കഴിയുന്നത്. വെള്ളാശേരിയിൽ 10 സെന്റ് സ്ഥലത്ത് ഏതു സമയവും വീഴാവുന്ന വീടാണ് 8 അംഗ കുടുംബത്തിനുള്ളത്. രാജുവിന്റെ അമ്മ അന്നമ്മ ഒരു വർഷമായി തളർന്നുകിടപ്പാണ്.
ജീവനൊടുക്കുന്നതിനു മണിക്കൂറുകൾ മുൻപ് രാജു മുഖ്യമന്ത്രിക്ക് കത്തെഴുതിയത് മക്കളുടെ മുന്നിൽ വച്ച്. ഒൻപതാം ക്ലാസുകാരി മകളുടെ പഴയ ബുക്കിൽ നിന്ന് ഒരു പേജ് കീറിയെടുത്തു.
അപ്പ എന്താണ് എഴുതുന്നതെന്നു മക്കൾ ചോദിച്ചു. മുഖ്യമന്ത്രിക്കുള്ള നിവേദനം തയാറാക്കുകയാണെന്നു രാജു പറഞ്ഞതായി മക്കൾ പറഞ്ഞു. രാജു എഴുതിയ കത്ത് വായിച്ചെങ്കിലും അതിൽ ജീവനൊടുക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലാത്തതിനാൽ ഇവർ സംശയിച്ചില്ല.
മക്കൾക്കു ഭക്ഷണം തയാറാക്കി നൽകിയശേഷമാണു രാജു അമ്മയെ കാണാനായി സഹോദരന്റെ വീട്ടിലേക്കു പോയത്. അവിടെയാണ് രാജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക