കണ്ണൂരിന്റെ രാഷ്ട്രീയ മനശാസ്ത്രം കെ സുധാകരനോളം അറിയാവുന്നവര്‍ ആരുമില്ല. തോല്‍വികളുടെ പടുകുഴികളില്‍ നിന്നും പാര്‍ട്ടിയെയും തന്നെയും ഉയര്‍ത്തിയെടുക്കാനുള്ള മാസ്മരിക കഴിവ് സുധാകരനുണ്ട്. പാര്‍ട്ടിയിലെ തൊഴുത്തില്‍ കുത്തുകാരണം ഒരിക്കല്‍ കൈവിട്ടു പോയ കണ്ണൂര്‍ കോര്പറേഷന് ഭരണം നയതന്ത്ര ചാതുര്യത്തോടെ ഇടഞ്ഞുനിന്ന പി കെ രാഗേഷിനെ അനുനയിപ്പിച്ച് തിരിച്ചുപിടിക്കാന്‍ സുധാകരനായെങ്കിലും എപ്പോഴും കണക്കുകൂട്ടലിനപ്പുറം കളിക്കുന്ന സിപിഎം രാഗേഷിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗ് വിമതനെ മറുകണ്ടം ചാടിച്ച് തെറിപ്പിച്ചു.
ഈയൊരു സാഹചര്യത്തിലാണ് വെള്ളിയാഴ്ച നടക്കുന്ന കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് സുധാകരനെ സംബന്ധിച്ച് അഭിമാന പോരാട്ടമായി മാറുന്നത്. പികെ രാഗേഷ് വെള്ളിയാഴ്ച ജയിച്ചില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുക സുധാകരനായിരിക്കും. ഉദുമ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിനു ശേഷം സുധാകരന്റെ ഒന്നൊന്നര തോല്വിയായിരിക്കുമത്.
വോട്ടുറപ്പിക്കാന്‍ വിപ്പു നല്കി
എന്നും ക്ലൈമാക്സില്‍ സമവാക്യങ്ങള്‍ തെറ്റിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇക്കുറി അതിവ ജാഗ്രതയിലും എന്നാല്‍ വിജയപ്രതീക്ഷകളോടെയുമാണ് എല്‍ ഡി എഫ് – യു ഡി എഫ് മുന്നണികള്‍ വെള്ളിയാഴ്ച രാവിലെ നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. അവശേഷിക്കുന്നത് ഇനി മൂന്നു മാസം മാത്രമാണെങ്കിലും വീറിനും വാശിക്കും യാതൊരു കുറവുമില്ല.
കഴിഞ്ഞ തവണത്തെപ്പോലെ തങ്ങളുടെ ക്യാംപില്‍ നിന്നും കൗണ്‍സിലര്‍മാര്‍ ചാടിപ്പോകാതിരിക്കാന്‍ യുഡിഎഫ് കോട്ട കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് കലക്ടറേറ്റ് ഹാളില്‍
86 ദിവസമായി ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പും തുടര്‍ന്ന് ഫലപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിരോധ ചട്ടം ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ച് കൗണ്‍സിലര്‍മാര്‍ക്ക് കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.
നേരത്തെ ഡെപ്യൂട്ടി മേയറായിരുന്ന യുഡിഎഫിലെ പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെപിഎ സലിം കൂറുമാറി വോട്ടു ചെയ്തതോടെയാണ് രാഗേഷിന് പദവിയില്‍ നിന്നും ഇറങ്ങി പോവേണ്ടി വന്നത്.
എല്‍ ഡി എഫിനായി വെള്ളോറ രാജന്
കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ നഗരസഭാ ഉപാധ്യക്ഷ പദവി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഒഴിഞ്ഞുകിടക്കുകയാണ്. തങ്ങളുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ പ്രഖ്യാപിക്കുമെന്ന് സിപിഎം കോര്പ്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍ ബാലകൃഷ്ണന് പറഞ്ഞു.
സിപിഐ നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ വെള്ളോറ രാജന് സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. കെ സുധാകരന് എം പിയുമായുള്ള പടലപ്പിണക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് എല്‍ഡിഎഫിന് പ്രഥമകോര്പ്പറേഷന് ഭരണം ലഭിച്ചത്.
എന്നാല്‍ പിന്നീട് മൂന്നേ മുക്കാല്‍ വര്‍ഷത്തിനു ശേഷം കെ സുധാകരന് നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് എട്ടുമാസം മുന്‍പാണ് പികെ രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ് മേയറായിരുന്ന ഇപി ലതയ്ക്കെതിരെ രാഗേഷിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സുമാ ബാലകൃഷ്ണന് മേയറായി യുഡിഎഫ് അധികാരമേറ്റു. എന്നാല്‍ കക്കാട് വാര്‍ഡ് മുസ്ലീം ലീഗ് കൗണ്‍സിലറായ കെപിഎം സലീം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്ന് വീണ്ടും എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. കെപിഎ സലിമിന്റെ വോട്ടോടുകൂടി അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് പി കെ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായി.
വിമതനെ അനുനയിപ്പിച്ച് മുസ്ലീം ലീഗ്
മുസ്ലീം ലീഗ് നേതൃത്വവുമായി കടുത്ത ഭിന്നതയെ തുടര്‍ന്ന് കെ പി എ സലിം എല്‍ഡിഎഫുമായി അടുത്തെങ്കിലും മുസ്ലീംലീഗ് ജില്ലാ നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ച് തങ്ങളുടെ പാളയത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. ഈ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് യുഡിഎഫ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
യുഡിഎഫ് -28, എല്‍ഡിഎഫ് -27 എന്നിങ്ങനെയാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ നിലവിലെ കക്ഷിനില. ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ഭരിക്കാന്‍ കഴിയുന്ന കോര്പറേഷന് ഭരണം ഒരാള്‍ മാറി വോട്ടു ചെയ്താല്‍ മാറിമറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക