മലയാള സിനിമയിൽ ഒരു പക്ഷേ, രാഷ്ട്രീയക്കാരനായി ഏറ്റവും അധികം പ്രത്യക്ഷപ്പെട്ടത് നടൻ വിജയരാഘവനായിരിക്കും.ഏകലവ്യൻ എന്ന ചിത്രത്തിലെയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലേയും മറ്റും തന്റെ രാഷ്ട്രീയകഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
നമ്മൾ കണ്ടു മറന്ന വ്യക്തികളുടെ സ്വഭാവത്തിന്റേയോ അംഗവിക്ഷേപത്തിന്റെയോ രീതി അഭിനയിക്കുമ്പോൾ അറിയാതെ നമ്മളിൽ വരാറുണ്ട്, ഏകലവ്യൻ എന്ന ചിത്രത്തിലെ കഥാപാത്രം ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ട സമ്പന്നനായ ഒരു പയ്യന്റെ ഓർമയിൽ നിന്ന് ചെയ്തതാണ്. വിജയരാഘവൻ പറയുന്നു.
നോട്ടത്തിലും സംസാരത്തിലും നല്ല അഹങ്കാരമുളള പയ്യനായിരുന്നു അവൻ. 20 വയസ്സുള്ള ആ പയ്യൻ പ്രായമായപ്പോൾ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയിലെ ചേറാടി കറിയയുടെ മാനറിസങ്ങൾ കിട്ടിയത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിൽ വിഎസ് അച്യുതാനന്ദന്റെ ശൈലി അറിയാതെ കയറി വന്നിട്ടുണ്ട്. വിജയരാഘവൻ വിശദീകരിക്കുന്നു.
പുണ്യാളൻ അഗർ ബത്തീസിന്റെ രണ്ടാം ഭാഗത്തിൽ ഞാൻ അവതരിപ്പിച്ചത് ഒരു മുഖ്യമന്ത്രിയുടെ വേഷമായിരുന്നു, അത് കണ്ടിട്ട് ചിലർ കെ കരുണാകരനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ മനസിൽ പോലും ചിന്തിച്ചിരുന്നില്ല.
രാമലീലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ല സെക്രട്ടറിയുടെ വേഷമായിരുന്നു. ഒരു ജില്ലാ സെക്രട്ടറിയുടെ മാനസികാവസ്ഥ കൃത്യമായി മനസിൽ ഉറപ്പിച്ച ശേഷമാണ് ആ കഥാപാത്രം ചെയ്തത്. വിജയരാഘവൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക