മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3,390 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക് അടുത്തു. 120 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ട്സ്പോട്ടയ ധാരാവിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം 20ൽ താഴെയാണ്. ധാരാവിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ സംസ്ഥാനസർക്കാർ.
ഡൽഹിയിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന് പുറമേ രോഗബാധിതരുമായി സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനായി കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സർവേ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം കിടക്കകൾ അധികമായി വേണ്ടിവരും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. റെയിൽവേ കോച്ചുകൾ, ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവ ഏറ്റെടുത്ത് ചികിത്സാകേന്ദ്രങ്ങളാക്കാനും ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി, ഡൽഹി ലഫ്.ഗവർണർ, മുഖ്യമന്ത്രി, എയിംസ് ഡയറക്ടർ, കൂടാതെ മേയർമാരുമായും യോഗം ചേർന്ന് ഡൽഹിയിലെ സാഹചര്യം വിലയിരുത്തി. നാളെ സർവകക്ഷി യോഗവും ഡൽഹിയിൽ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക