മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് ദീപങ്ങൾ തെളിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും ഡ്യൂട്ടിക്കെത്തിയ ക്ഷേത്ര ജീവനക്കാർക്കും തന്ത്രിയും മേൽശാന്തിയും വിഭൂതി പ്രസാദം വിതരണം ചെയ്തു.
നട തുറന്നെങ്കിലും ഇന്ന് പതിവ് പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. മിഥുനം ഒന്നായ 15ാം തിയതി പുലർച്ചെ നട തുറന്ന് നിർമാല്യ ദർശനവും അഭിഷേകവും നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കണക്കിലെടുത്ത് മാസപൂജ സമയത്തും അയ്യപ്പഭക്തർക്ക് ദർശനം അനുവധിച്ചു നൽകിയിട്ടില്ല. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ നടക്കുകയുള്ളൂ. ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഈ ദിവസങ്ങളിൽ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവിൽ നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക