ആലപ്പുഴ ∙ കോവിഡ് ബാധിതരെ പരിചരിക്കാൻ വേണ്ടി രൂപകൽപന ചെയ്ത ‘ലിനി റോബോട്ട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും. ആലപ്പുഴ സ്വദേശിയായ ഇർഫാൻ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തിലുള്ള ‘ഡെയ്കിബ’ എന്ന സ്റ്റാർട്ടപ് സംരംഭം നിർമിച്ച റോബട്ടിനെ കഴിഞ്ഞ മാസം ഇതേ ആശുപത്രിയിൽ പരീക്ഷിച്ചത് വിജയമായിരുന്നു. അതോടെയാണ് സ്ഥിരസേവനത്തിന് ‘ലിനി’യെ നിയമിക്കാൻ നടപടി തുടങ്ങിയത്.
നിപ്പ വാർഡിൽ ജോലി ചെയ്യുമ്പോൾ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ പേരാണ് റോബോട്ടിനു നൽകിയത്. ഇന്റർനെറ്റ് ഉപയോഗിക്കാതെ, മൊബൈൽ ഫോൺ ഉപയോഗിച്ചു ലളിതമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ലിനി റോബോട്ട്.
30 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന റോബോട്ട് നിർമിത ബുദ്ധി ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന വിധം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. രോഗികൾക്ക് ആവശ്യമുള്ളപ്പോൾ റോബട്ടിനെ വിളിക്കാനാകും. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാനും കഴിയും.
360 ഡിഗ്രി ക്യാമറയാണ് റോബോട്ടിലുള്ളത്. ഡോക്ടർമാർക്കു രോഗികളെ നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. രോഗികളുടെ പൾസ് പരിശോധിച്ചു റിപ്പോർട്ട് നൽകാനും സംവിധാനമുണ്ട്. പുതിയ രോഗികൾ വരുമ്പോൾ അവരുടെ വിവരങ്ങൾ ചേർക്കാൻ കഴിയുന്നവിധം റോബോട്ട് പരിഷ്കരിക്കുന്ന ജോലികളിലാണ് റോബോട്ടിന്റെ അണിയറപ്രവർത്തകർ. എലൈഫ് എന്ന സംഘടനയുടെ സഹായത്തോടെയാണ് റോബോട്ടിനെ നിർമിച്ചത്.
വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് കേരള സ്റ്റേറ്റ് ഐടി മിഷനും കേരള സ്റ്റാർട്ടപ് മിഷനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ആശുപത്രികൾക്കായി കുറഞ്ഞ ചെലവിൽ റോബോട്ട് നിർമിച്ചു നൽകാൻ കഴിയുമെന്ന് ഇർഫാൻ പറയുന്നു.
എ.എൻ.ആഷിക്, പി.എച്ച്.അക്ഷയ്, ഗൗതം എസ്.ബാബു, വിവേക് വിജയ്, വിഷ്ണു ജ്യോതി, മുഹമ്മദ് ഷാൻ എന്നിവരാണ് ഈ സംരംഭത്തിൽ ഇർഫാനോടൊപ്പമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക