സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സിനിമയിലെ കുടുംബാധിപത്യത്തെക്കുറിച്ചും നെപ്പോട്ടിസവുമൊക്കെ ചർച്ചയായിരുന്നു. കരൺ ജോഹറിനേയും ആലിയ ബട്ടിനേയും സൽമാൻ ഖാനേയുമെല്ലാം ആരാധകർ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മലയാള സിനിമയിലും ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്ന് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് യുവ നടന് നീരജ് മാധവ്. ഒപ്പം സുശാന്തിനൊപ്പം അഭിനയിക്കാൻ കഴിയാതെ പോയ ഭാഗ്യനഷ്ടത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
തനിക്കുണ്ടായ ചില അനുഭവങ്ങളും അദ്ദേഹം തുറന്നു പറയുന്നു. മലയാളത്തില്‍ ഇത്രമാത്രം ഉണ്ടാകുമെങ്കില്‍ ബോളിവുഡില്‍ അതെത്ര ശക്തമായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്. ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം. അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്. നീരജ് പറയുന്നു.
പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു ഹെെറാര്ക്കി സംമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ, പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. നീരജ് കുറിക്കുന്നു.
വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. നീരജ് പറയുന്നു.
https://www.facebook.com/ActorNeerajOfficial/posts/1402676943263952
പ്രതികരിക്കാൻ ഇവിടെ എഴുതുക