ചെന്നൈ: ജൂൺ 19 മുതൽ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും.
കേരള യാത്ര എങ്ങനെ
ലോക്ഡൗൺ കാലയളവിൽ അടിയന്തിര ആവശ്യങ്ങൾക്കു മാത്രമാണു തമിഴ്നാട് ഇ പാസ് അനുവദിക്കുക. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, ചികിൽസ എന്നിവയാണു അടിയന്തിര സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പാസ് ലഭിക്കാൻ ബന്ധപ്പെട്ട രേഖകൾ നൽകണം. അതിനാൽ, സ്വന്തം വാഹനങ്ങളിലും സംഘടനകൾ വഴിയും കേരളത്തിലേക്കുള്ള യാത്രയ്ക്കു അനുമതി ലഭിച്ചേക്കില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു അനുമതി നൽകിയേക്കുമെന്നു സൂചനയുണ്ട്.ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം വ്യക്തത വരും. അതേസമയം, കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു റോഡ് മാർഗം ലോക്ഡൗൺ കാലയളവിൽ ചെന്നൈയിലേക്കു യാത്ര ചെയ്യാനാകില്ല.
വിമാന യാത്രയ്ക്കു തടസ്സമില്ല
ലോക്ഡൗൺ വിമാന യാത്രയെ ബാധിക്കില്ല. ചെന്നൈയിൽ നിന്നും ഇങ്ങോട്ടുമുള്ള സർവീസുകൾ അതേപടി തുടരും.
വിമാനത്താളവത്തിൽ നിന്നു താമസ സ്ഥലത്തേയ്ക്കുള്ള യാത്ര കടുപ്പമാകും.
ചട്ടങ്ങൾ ഇങ്ങനെ
∙ ലോക്ഡൗൺ കാലയളവിലെ രണ്ടു ഞായറാഴ്ചകളിൽ (21, 28 തീയതികളിൽ) സമ്പൂർണ ലോക്ഡൗൺ. ആരോഗ്യ മേഖല ഒഴികെ എല്ലാം അടച്ചിടും.
∙ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സർവീസുകൾക്കു നിയന്ത്രണമില്ല. മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ മുഴുവൻ സമയം പ്രവർത്തിക്കാം
∙ കേന്ദ്ര, സംസ്ഥാന ഓഫീസുകൾ 33% ഹാജരോടെ പ്രവർത്തിക്കാം
∙ അച്ചടി, ദൃശ്യ മാധ്യമങ്ങൾക്കു നിയന്ത്രണം ബാധകമല്ല
∙ കോടതികൾക്കു പ്രവർത്തിക്കാം
∙ തൊഴിലാളികൾക്കു ജോലി സ്ഥലത്തു തന്നെ താമസ സംവിധാനമൊരുക്കി നിർമാണ കമ്പനികൾക്കു പ്രവർത്തിക്കാം
∙ വ്യവസായ ശാലകൾക്കുള്ളിലോ സമീപമോ തൊഴിലാളികളെ പാർപ്പിച്ചു വ്യവസായ ശാലകൾക്ക് പ്രവർത്തിക്കാം. തൊഴിലാളികളെ കോവിഡ് പരിശോധനയ്ക്കു വിധയരാക്കണം. ജില്ലകൾക്കു പുറത്തു നിന്നു ദിവസവും യാത്ര ചെയ്തു ജോലി ചെയ്യാൻ അനുവദിക്കില്ല.
∙ അവശ്യ വസ്തുക്കൾ ഉൽപാദിക്കുന്ന കമ്പനികൾക്കു മതിയായ സുരക്ഷാ മുൻകരുതലോടെ പ്രവർത്തിക്കാം.
∙ അവശ്യ വസ്തുക്കളുമായി വരുന്ന ലോറികൾക്കു നിയന്ത്രണമില്ല
∙ റേഷൻ കടകൾ രാവിലെ 8 മുതൽ 2 വരെ. കണ്ടയ്ൻമെന്റ് സോണുകളിൽ റേഷൻ കടകൾ തുറക്കില്ല
∙ ലോക്ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്കു 1000 രൂപ സഹായം നൽകും.
∙ പല ചരക്കു കടകൾ, പഴം, പച്ചക്കറി രാവിലെ 6 മുതൽ ഉച്ചയ്ക്കു 2 വരെ
∙ പഴം, പച്ചക്കറി, പാൽ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ, പലചരക്കു സാധനങ്ങൾ താമസ സ്ഥലത്തിന്റെ 2 കി.മീറ്ററിനുള്ളിലുള്ള കടകളിൽ നിന്നു വാങ്ങണം. ഇതിനായി ബൈക്കോ കാറോ ഉപയോഗിക്കരുത്. നടന്നു പോയി വാങ്ങി വരണം.
∙ പെട്രോൾ പമ്പുകൾ രാവിലെ 6 മുതൽ ഉച്ചയ്ക്കു 2 വരെ
∙ ഹോട്ടലുകൾ– ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. പാഴ്സൽ മാത്രം. ഇരുന്നു കഴിക്കാൻ പാടില്ല.
∙ അമ്മ ഉണവകങ്ങൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവ പ്രവർത്തിക്കും
∙ സ്വിഗ്വി, സുമാട്ടോ– മൊബൈൽ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണത്തിനു തടസ്സമില്ല. ഇവയ്ക്കു പ്രവർത്തിക്കാം
∙ ചായക്കടകൾ അടച്ചിടും
∙ ടാക്സി, ഓട്ടോ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാം. മറ്റു സർവീസുകൾ പാടില്ല.
∙ബാങ്കുകൾ– ലോക്ഡൗൺ കാലയളവിൽ 29, 30 തീയതികളിൽ മാത്രം 33% ജീവനക്കാരോടെ പ്രവർത്തിക്കാം. ബാങ്കുകൾക്കു പ്രവർത്തനാനുമതിയില്ലെങ്കിലും എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിനു അതുമായി ബന്ധപ്പെട്ട വാഹന ഗതാഗതത്തിനും തടസ്സമില്ല. അതിൽ, എടിഎമ്മുകൾ കാലിയാകില്ല.
∙ലോക്ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ 19 മുതൽ 30 വരെ ടാസ്മാക് കടകൾ തുറക്കില്ല. ചെന്നൈയിൽ ഇതുവരെ ടാസ്മാക് കടകൾ തുറന്നിട്ടില്ല. മറ്റു ജില്ലകളിൽ കഴിഞ്ഞ മാസം മുതൽ തുറന്നിരുന്നു.
നിയന്ത്രണം വരുന്നത് ഇവിടെ
∙ ചെന്നൈ കോർപറേഷൻ
∙ തിരുവള്ളൂർ– തിരുവള്ളൂർ കോർപറേഷൻ, ഗുമ്മിഡിപൂണ്ടി, പൊന്നേരി, മീഞ്ചൂർ, പൂനമല്ലി, ഈക്കാട്ടുതങ്ങൾ, ഷോളാവരം
∙ ചെങ്കൽപേട്ട്– ചെങ്കൽപേട്ട്, മറൈമലർ നഗർ, ഗുഡുവാഞ്ചേരി, നന്ദിവാരം, കാട്ടാങ്കുളത്തൂർ.
∙ കാഞ്ചീപുരം– കുൻട്രത്തൂർ, മാങ്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക