ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി ഇന്ധനം നിറച്ച് നൽകുന്നത് അറിഞ്ഞാണ് പെരിന്തൽമണ്ണ-കോഴിക്കോട് റോഡിലെ പമ്പിലേക്ക് ഓട്ടോകൾ കുതിച്ചെത്തിയത്. നൂറിലേറെ ഓട്ടോകളാണ് സൗജന്യ ഇന്ധനത്തിനായി എത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം
പെരിന്തൽമണ്ണ ടൗണിന് സമീപത്തുളള യുവാവാണ് പെട്രൊൾ പമ്പിൽ എത്തി ഒരുലക്ഷം രൂപ കൈമാറിയത്. ഓട്ടോറിക്ഷക്കാർക്ക് സൗജന്യമായി ഇന്ധനം നിറച്ച് നൽകണമെന്നായിരുന്നു യുവാവ് പമ്പ് ഉടമയോട് ആവശ്യപ്പെട്ടത്. യുവാവിന്റെ ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. യുവാവ് പറഞ്ഞത് അനുസരിച്ച് ഒരു ലക്ഷം രൂപ പമ്പുടമ വാങ്ങിവെച്ചു. പിന്നാലെ പെരിന്തൽമണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പായുകയും ഓട്ടോകൾ നിരനിരയായി കുതിച്ചെത്തുകയും ചെയ്തു. തിരക്ക് മൂലം പമ്പിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ തന്നെ ബുദ്ധിമുട്ടാകുന്ന അവസ്ഥയായി. 105 പേർക്കായി 37,000 രൂപയുടെ ഇന്ധനമാണ് പമ്പിൽ നിന്ന് നിറച്ച് നൽകിയത്.
യുവാവ് തിരികെ വീട്ടിലെത്തിയപ്പോൾ കൂടെയുള്ള 11 വയസ്സുകാരൻ കുട്ടി പറഞ്ഞതനുസരിച്ചാണ് കാര്യങ്ങൾ വീട്ടുകാർ അറിയുന്നത്. ഇതറിഞ്ഞ വീട്ടുകാർ ഇക്കാര്യം തിരക്കി ഇന്ധനം നിറക്കുന്നത് നിർത്തിവെക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴും ധാരാളം ആളുകൾ ഇന്ധനത്തിനായി ഓട്ടോയുമായി കാത്ത് നിൽക്കുകയായിരുന്നു.
മാനസിക അസാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് യുവാവെന്നാണ് റിപ്പോർട്ട്. സൗജന്യമായി ഇന്ധനം നിറച്ചവർ യുവാവിന് പണം തിരികെ നൽകണമെന്നാണ് പമ്പിലെ ജീവനക്കാർ ഇപ്പോൾ അറിയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതറിഞ്ഞ ഓട്ടോ ഡ്രൈവർമാരിൽ ചിലർ തിരികെ എത്തി പണം നൽകുന്നതായിട്ടാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക