ന്യൂഡൽഹി : ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും അംഗീകരിച്ചു. 57 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ആരും എതിർത്തില്ല. ഇനി പ്രസിഡന്റ് കൂടി അംഗീകരിച്ചാൽ ഭേദഗതി ഭരണഘടനയുടെ ഭാഗമാകും. ഞായറാഴ്ചയാണ് ഭരണഘടനാ ഭേദഗതി ബിൽ അധോസഭയായ ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കിയത്.
ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനാണ് നേപ്പാളിന്റെ നീക്കം. 372 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശമാണിത്. ഇന്ത്യയുടെ കടുത്ത എതിർപ്പു തള്ളിയാണു നേപ്പാളിന്റെ നടപടി. തങ്ങളുടെ ഭൂമി ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചർച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കെ.പി. ശർമ ഒലി സർക്കാർ ‘പ്രതീക്ഷാത്മകവും അനുകൂലവുമായ’ സാഹചര്യം സൃഷ്ടിച്ചാൽ ചർച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്. നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം വെറും സാധാരണമെല്ലെന്നും അത് ‘റോട്ടി ഔർ ബേഠി’ എന്ന നിലയിലുള്ളതാണെന്നും അതു ഇല്ലാതാക്കാൻ കഴിയില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ഇപ്പോൾ വീണ്ടും നേപ്പാളിന്റെ പ്രകോപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക