ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് വിവിധ ദേശീയ-രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മുതിര്‍ന്ന ഓഫീസര്‍മാര്‍ അടക്കമുള്ള സൈനികരായിരുന്നു ചൈനയുടെ കസ്റ്റഡിയില്‍ എന്നാണ് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) നടന്ന മൂന്നാം വട്ട ചര്‍ച്ചയിലാണ് കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കാന്‍ ധാരണയായത്. ഇരുഭാഗത്തേയും മേജര്‍ ജനറല്‍മാര്‍ തമ്മിലായിരുന്നു ചര്‍ച്ച. ഇതിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ സൈനികരെ വിട്ടയക്കാന്‍ ചൈന തയ്യാറായത്. വ്യാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ബിബിസിയും ഇതേ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിട്ടുകിട്ടിയ സൈനികരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. സംഘര്ഷങ്ങള്ക്കിടയിലോ അല്ലാതെയോ മറ്റ് രാജ്യങ്ങളുടെ കൈകളില്‍ പെടുന്ന സൈനികരെ തിരിച്ചുകിട്ടിയാല്‍ സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 1962ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിയിലാകുന്നത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു സൈനികനും ചൈനയുടെ കസ്റ്റഡിയില്‍ ഇല്ലെന്ന് വ്യാഴാഴ്ച വൈകിട്ട് ഇന്ത്യന്‍ സൈന്യം നല്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ സൈനികരെയും കുറിച്ച് വിവരമുണ്ട് എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ചൈനയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സൈനികരെ കുറിച്ച് പ്രസ്താവനയില്‍ ഒന്നും പറഞ്ഞിട്ടില്ല.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് തിങ്കളാഴ്ച ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് കൂടി പരുക്കേറ്റതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവരെല്ലാം വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലായി ചികിത്സയിലാണ്. നിലവില്‍ അവരില്‍ ആരുടെയും നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ തന്നെ അവര്‍ക്ക് ജോലിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സംഘര്‍ഷത്തിന് അയവുണ്ടാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം മൂന്ന് വട്ടം ചര്‍ച്ചകള്‍ നടന്നു. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ വിഭാഗത്തെ നയിച്ചത് 3 ഇന്ഫന്ഫറി ഡിവിഷന് മേജര്‍ ജനറല്‍ അഭിജിത് ബാപത് ആയിരുന്നു. ഗല്‍വാന്‍ താഴ്വരയിലെ പട്രോളിങ് പോയിന്റെ 14ല്‍ ഉള്ള ചൈനയുടെ പക്ഷത്തെ സമാന റാങ്കിലുള്ള സൈനിക മേധാവിയുമായിരുന്നു ചര്‍ച്ച. നാലാം വട്ട ചര്‍ച്ച വെള്ളിയാഴ്ച തുടരും.
ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും മൂന്ന് ദിവസത്തെ സംഘര്‍ഷത്തിന് അയവ് വരുന്നതാണ് ഇതുവരെയുള്ള സംഭാഷണങ്ങളെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചകളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Also Read: പരുക്കേറ്റത് 76 ഇന്ത്യന്‍ സൈനികര്‍ക്ക്; ഒരു ഭടനെയും കാണാതായിട്ടില്ലെന്ന് സൈന്യം; സംഘര്‍ഷം മാറ്റാന്‍
പരുക്കേറ്റ 18 സൈനികര്‍ ലെയിലെ ആശുപത്രിയിലാണ് ചികിത്സയിലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 15 ദിവസത്തെ ചികിത്സയിലൂടെ അവര്‍ക്ക് ദൗത്യത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രത്യാശ. ശേഷിക്കുന്ന 56 പേര് അതിര്‍ത്തിയിലെ മറ്റ് ആശുപത്രികളിലാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തിരികെ ദൗത്യത്തില്‍ ചേരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക