സച്ചിയെ മലയാളസിനിമ ഓർക്കുന്നത് എണ്ണം പറഞ്ഞതും ഹിറ്റായതുമായ തന്റെ തിരക്കഥകളുടെ പേരിലാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്കെയും ബോക്സ് ഓഫീസിലും വൻ വിജയങ്ങളായി. 2020 ന്റെ മറ്റൊരു നഷ്ടമായി സച്ചി കൂടി കടന്നു പോവുമ്പോൾ അദ്ദേഹം പറയാൻ ബാക്കിവെച്ച കഥകൾ നിരവധി.
തിരക്കഥാകൃത്തുക്കൾ സംവിധാനത്തിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതാറുള്ളത് കുറവാണ് മലയാളത്തിൽ. എന്നാൽ സച്ചി അതിൽ നിന്ന് വ്യത്യസ്തനായിരുന്നു. അനാർക്കലിക്കു ശേഷം സച്ചി മറ്റു സംവിധായകർക്കു വേണ്ടി പിന്നെയും തിരക്കഥകൾ എഴുതി. അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് അരുൺ ഗോപിക്കു വേണ്ടി ദിലീപ് നായകനായ ഹിറ്റ് ചിത്രമായ രാമലീലയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയത്. അതിനിടെ ഷെർലക് ടോംസ് എന്ന ചിത്രത്തിനു സംഭാഷണവും എഴുതി.
പിന്നീട് അനാർക്കലിക്കു മുമ്പേ എഴുതിയതാണെങ്കിലും സച്ചിയുടെ തിരക്കഥയിൽ ഡ്രൈവിങ് ലൈസൻസും വന്നു. ലാൽ ജൂനിയറായിരുന്നു സംവിധായകൻ. അയ്യപ്പനും കോശിയ്ക്കും ശേഷം അദ്ദേഹം തന്റെ അസോസിയേറ്റ് ആയ ജയൻ നമ്പ്യാർക്കു വേണ്ടിയുള്ള തിരക്കഥയെഴുതി. അതിനു ശേഷം മനസാ ഒന്നു രണ്ട് പേർക്ക് മനസാ തിരക്കഥയൊരുക്കാനായി കമ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു.
അയ്യപ്പനും കോശിയും റിലീസ് ആയ സമയത്ത് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ. ഇനിമുതൽ നാളെ നേരം വെളുത്താൽ മറ്റാർക്കും സ്ക്രിപ്റ്റില്ല. പുറത്തു കൊടുക്കുന്നില്ല എന്ന് പറയുന്ന പരിപാടിയൊന്നും എനിക്കില്ല. കാരണം, സിനിമ ഒരു കൂട്ടായ്മയാണ്. കൂട്ടായ വർക്കാണ്. ഒരാളുടെ മാത്രം ക്രിയേറ്റിവിറ്റിയൊന്നും സിനിമയ്ക്ക് അവകാശപ്പെടാൻ പറ്റില്ല. പ്രത്യേകിച്ച് മുഖ്യധാര സിനിമയിൽ. അപ്പോ അങ്ങനെ നോക്കുമ്പോൾ എപ്പോഴും വെയിലു കൊള്ളാതെ സ്ക്രിപ്റ്റിൽ ഒരു കൈ നോക്കി പിന്നെ അടുത്ത വെയിലു കൊള്ളാൻ താൽപര്യമുണ്ടാകുമ്പോൾ, അടുത്ത സിനിമ ഡയറക്ട് ചെയ്യാം എന്ന രീതിയാണ് ഞാൻ പിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക