സംവിധായകന് സച്ചി വിടവാങ്ങുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരുപിടി സിനിമാ സ്വപ്നങ്ങളുമായി. മുടക്കുമുതല്‍ തിരികെ ആഗ്രഹിക്കാത്ത ഒരു നിര്‍മ്മാതാവ് വന്നാല്‍ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും. അതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നും സച്ചി നേരത്തെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പണം വാരി ചിത്രങ്ങള്‍ സംവിധാനം ചെയ്യുമ്പോഴും എഴുതുമ്പോഴും മനസിലുള്ളത് അത്തരം സിനിമകളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യ സിനിമകള്‍ക്കൊപ്പം തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും സച്ചി വ്യക്തമാക്കിയിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രവും നവാഗത തിരക്കഥാകൃത്തുക്കളുടെ രചനയിലുള്ള ക്രൈം ത്രില്ലറും സച്ചിയുടെ ആലോചനയില്‍ ഉണ്ടായിരുന്നു.
ആധാരമെഴുത്തിനും കഥക്കും ഇടക്ക് നില്ക്കുന്ന ഒന്നാണ് തിരക്കഥ എന്നാണ് സച്ചി മറ്റൊരവസരത്തില്‍ പറഞ്ഞിരുന്നത്.
ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാന സിനിമ. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ.
ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്.
2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.
തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വെച്ചാണ് സച്ചി അന്തരിച്ചത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക