കണ്ണൂർ: മറ്റു രോഗങ്ങളില്ലാത്ത യുവാവ് കോവിഡ് ബാധിച്ചു ദിവസങ്ങൾക്കുള്ളിൽ മരിച്ചതോടെ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. ഇന്നലെ മരിച്ച എക്സൈസ് ഡ്രൈവർ കെ.പി.സുനിലിന്റെ(28) മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടുതൽ പഠനം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി സുനിലിന്റെ ചികിത്സ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ആരോഗ്യ വകുപ്പ് ഇന്നലെ ശേഖരിച്ചു.
തീവ്രത കൂടിയ വൈറസ് ബാധിച്ചതാകാം സുനിലിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്നാണു ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നിഗമനം. പനി ബാധിച്ച സുനിലിനു ന്യുമോണിയ രൂക്ഷമാകുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പെട്ടെന്നാണു സങ്കീർണതകളുണ്ടായത്. ഇത് കൊറോണ വൈറസിനു വന്ന മാറ്റം മൂലമാണോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
12 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ 13ന് ആണു പനി ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനു മുൻപ് 6നു തൊണ്ടവേദനയെ തുടർന്ന് ഇരിക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയതായും വിവരമുണ്ട്. ന്യുമോണിയയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് 14നു പരിയാരം മെഡിക്കൽ കോളജിലെത്തിച്ചു.തുടർന്നു നടത്തിയ പരിശോധനയി 16നു കോവിഡ് സ്ഥിരീകരിച്ചു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വെന്റിലേറ്ററിലായിരുന്നു സുനിൽ. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ആദ്യം മുതലേ ഗുരുതരമായി തുടർന്നതിനാൽ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘം സുനിലിന്റെ ആരോഗ്യനില കൃത്യമായി വിലയിരുത്തിയിരുന്നു. ഇതിനിടെ എക്സ്റേ പരിശോധനയിൽ ശ്വാസകോശത്തിനു ക്ഷതം സംഭവിച്ചതായും കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന സുനിലിന്റെ രക്തസമ്മർദം താഴുകയും മരുന്നുകളോടു പ്രതികരിക്കാതിരിക്കുകയുമായിരുന്നു. തുടർന്നാണു മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക